പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ പാകിസ്ഥാന്റെ പിടിവാശിയും യുക്തി രഹിതവുമായ സമീപനമാണെന്ന് അഫ്ഗാനന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. പാകിസ്താന്റെ ആവശ്യങ്ങള്‍ താലിബാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് പ്രായോഗികമോ സ്വീകാര്യമോ അല്ലാത്തതുകൊണ്ടാണ്അടുത്തിടെ ഇസ്താംബുളില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ പ്രധാന കാരണമെന്ന് മുത്തഖി കൂട്ടിച്ചേര്‍ത്തു.

പാകിസ്താനില്‍ സമാധാനം ഉറപ്പാക്കാനും തെഹ്രീകെ താലിബാന്‍ പാകിസ്താനെതിരെ (ടിടിപി) നടപടിയെടുക്കാനും പാകിസ്താന്‍ താലിബാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി മുത്തഖി വെളിപ്പെടുത്തി. പാകിസ്ഥാനില്‍ തങ്ങള്‍ സമാധാനം ഉറപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം, എന്നാല്‍ അവരുടെ സേനകള്‍ തങ്ങളുടെ നിയന്ത്രണത്തിലല്ല,’ അദ്ദേഹം പറഞ്ഞു. ടിടിപിയെ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടതായും ഈ വ്യവസ്ഥ ഒരിക്കലും നടപ്പാകില്ലെന്നും മുത്തഖി കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ രാജ്യത്തിനകത്തുള്ള ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ടിടിപി ഭീകരര്‍ക്ക് അഫ്ഗാന്‍ താലിബാന്‍ അഭയം നല്‍കുന്നുവെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്. എന്നാല്‍, പാകിസ്താന്റെ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ അവര്‍ സ്വയം വരുത്തിവെച്ചതാണെന്ന് പറഞ്ഞ് മുത്തഖി ഈ ആരോപണം തള്ളുകയായിരുന്നു.