‘സമ്പത്തിന്റെ ദേവത’ എന്ന ചൈനീസ് വ്യവസായി ഷിമിന്‍ ഖിയാന് വഞ്ചനാക്കേസില്‍ 14 വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് സാധ്യത. യാഡി ഷാങ് എന്ന വ്യാജപ്പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ആറ് ബില്യണ്‍ ഡോളറില്‍ അധികം വിലമതിക്കുന്ന ബിറ്റ്കോയിന്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിമിന്‍ ഖിയാന്‍ ഇപ്പോള്‍ യു.കെയില്‍ ജയില്‍ ശിക്ഷ നേരിടുകയാണ്. യു.കെയിലെ എക്കാലത്തെയും വലിയ ക്രിപ്റ്റോകറന്‍സി വേട്ടയാണിത്.

47 കാരിയായ ഷിമിന്‍ ഖിയാന്‍ 2014-17 കാലയളവില്‍ ചൈനയില്‍ ഒരു തട്ടിപ്പ് പദ്ധതിയിലൂടെ 128,000 ത്തിലധികം പേരെ വഞ്ചിക്കുകയും നിയമ വിരുദ്ധമായി നേടിയ പണം ബിറ്റ്‌കോയിന്‍ ആസ്തികളായി സൂക്ഷിക്കുകയും ചെയ്തിരുന്നു. 2018-ല്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ചൈനയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം, അവര്‍ യുകെയില്‍ എത്തുകയും അവിടെ വെച്ച് പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പോലീസും പ്രോസിക്യൂട്ടര്‍മാരും പറയുന്നത്.

കുറ്റകൃത്യത്തിലൂടെ സ്വത്ത് സമ്പാദിച്ചെന്നും കൈവശം വെച്ചെന്നും സെപ്റ്റംബര്‍ 29-ന് സമ്മതിച്ച ഷിമിനെ ലണ്ടനിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കുന്ന രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം ശിക്ഷിക്കും. പുതിയ നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പഴയ നിക്ഷേപകര്‍ക്ക് ലാഭം നല്‍കുന്ന ഒരു തട്ടിപ്പുപദ്ധതിയാണ് ഷിമിന്‍ നടത്തിവന്നത്. തട്ടിപ്പിനിരയായവരുടെ പണത്തിന്റെ വലിയൊരു ഭാഗം ബിറ്റ്‌കോയിനാക്കി മാറ്റിയ ശേഷം 30 മില്യണ്‍ ഡോളറിന്റെ ലണ്ടന്‍ മാന്‍ഷന്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ വാങ്ങിക്കൊണ്ട് അവര്‍ യുകെയില്‍ പണം വെളുപ്പിക്കാന്‍ തുടങ്ങി. ഷിമിന്റെ കൂട്ടുപ്രതിയായ ലിംഗിനെ പോലീസ് നിരീക്ഷിച്ചതോടെയാണ് 2024 ഏപ്രിലില്‍ ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.