ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇലോണ്‍ മസ്‌കാണ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തു വന്നത്. എപ്സ്റ്റീന്റെ പീഡന കേസുകളില്‍ ട്രംപിനും ബന്ധം ഉണ്ടെന്ന ഗുരുതരമായ ആരോപണമാണ് മസ്‌ക് ഉന്നയിച്ചിരുന്നത്. പിന്നീട് താന്‍ പറഞ്ഞത് അല്‍പം കടന്നു പോയെന്ന് പറഞ്ഞ് മസ്‌ക് മാപ്പപേക്ഷയും നടത്തിയിരുന്നു. എന്നാല്‍ എപ്സ്റ്റീന് എതിരേയുള്ള ഫെഡറല്‍ കേസിന്റെ അന്വേഷണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകാര്യം ചെയ്ത രീതിയില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ അത്ര തൃപ്തരല്ലെന്നാണ് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

ജെഫ്രി എപ്സ്റ്റീനെ ചുറ്റിപ്പറ്റിയുള്ള ദീര്‍ഘകാലമായി പ്രചരിച്ചിരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളയുകയാണ്. അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ശക്തരായ കൂട്ടാളികളുടെ ‘ക്ലയന്റ് ലിസ്റ്റ്’ അദ്ദേഹത്തിന് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. 1990 കളിലും 2000 കളുടെ തുടക്കത്തിലും ട്രംപുമായി ബന്ധമുണ്ടായിരുന്ന എപ്സ്റ്റീന്‍, ഹോളിവുഡ് സെലിബ്രിറ്റികള്‍, ബിസിനസ്സ് ഭീമന്മാര്‍, ബ്രിട്ടീഷ് രാജകുടുംബം എന്നിവരുമായും അടുത്ത് ബന്ധപ്പെട്ടിരുന്നു.

ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി ദേശീയ സര്‍വേ പ്രകാരം, എപ്സ്റ്റീന്‍ അന്വേഷണത്തോടുള്ള ട്രംപ് ഭരണകൂടത്തിന്റെ സമീപനം 63% അമേരിക്കക്കാരും ഇഷ്ടപ്പെടുന്നില്ല. എപ്സ്റ്റീന്‍ വിഷയത്തില്‍ ഭരണകൂടത്തിന്റെ നടപടികളെ 17% പേര്‍ മാത്രമേ അംഗീകരിച്ചുള്ളൂ, അതേസമയം 20% പേര്‍ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല. എപ്സ്റ്റീന്‍ ഫയലുകള്‍ പ്രസിഡന്റ് കൈകാര്യം ചെയ്ത രീതിയെ 83% ഡെമോക്രാറ്റുകളും എതിര്‍ക്കുകയാണ്. അതേസമയം 2% പേര്‍ അംഗീകരിക്കുകയും ചെയ്തു.

വൈറ്റ് ഹൗസ് മെമ്മോയില്‍ പറയുന്നത്

300 ജിഗാബൈറ്റിലധികം ഡാറ്റയുടെ സമഗ്രമായ ‘വ്യവസ്ഥാപിത’ അവലോകനത്തിന് ശേഷം, കുറ്റക്കാരായ ക്ലയന്റ് പട്ടികയൊന്നും അധികൃതര്‍ കണ്ടെത്തിയില്ലെന്നും എപ്സ്റ്റീന്‍ പ്രബലരായ വ്യക്തികളെ ബ്ലാക്ക് മെയില്‍ ചെയ്തതായി സൂചനയില്ലെന്നും വൈറ്റ് ഹൗസ് പറയുന്നു. 2019-ല്‍ ന്യൂയോര്‍ക്ക് ജയില്‍ സെല്ലില്‍ വെച്ച് എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന എഫ്ബിഐയുടെ ദീര്‍ഘകാലമായുള്ള അനുമാനത്തെയും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. കേസില്‍ യാതൊരു തരത്തിലുള്ള കള്ളക്കളിയും ഇല്ലെന്നും അവകാശപ്പെടുന്നുമുണ്ട്.

രണ്ട് പേജുള്ള ഒപ്പിടാത്ത മെമ്മോയില്‍ പക്ഷേ എഫ്ബിഐയും നീതിന്യായ വകുപ്പും ലെറ്റര്‍ഹെഡ് ചെയ്തിരുന്നു. ‘എപ്സ്റ്റീന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമുഖ വ്യക്തികളെ ബ്ലാക്ക് മെയില്‍ ചെയ്തതായി വിശ്വസനീയമായ തെളിവുകളൊന്നും കണ്ടെത്തിയില്ല. കുറ്റം ചുമത്താത്ത മൂന്നാം കക്ഷികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സാധ്യതയുള്ള തെളിവുകള്‍ ഞങ്ങള്‍ കണ്ടെത്തിയില്ല’- എന്ന് മെമ്മോയില്‍ പറയുന്നു. ഡിഒജെ-എഫ്ബിഐ മെമ്മോ പ്രകാരം, ”ആയിരത്തിലധികം ഇരകളെ” എപ്സ്റ്റീന്‍ ഉപദ്രവിച്ചു എന്നാണ് വ്യക്തമാക്കുന്നത്. അവരില്‍ പലരെയും യുഎസ് വിര്‍ജിന്‍ ദ്വീപുകളിലെ തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്നു.

അമേരിക്കക്കാര്‍ക്ക് സമ്മതമല്ല

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പ്രിന്‍സ് ആന്‍ഡ്രൂ തുടങ്ങിയ സ്വാധീനമുള്ള വ്യക്തികളുമായുള്ള 66 വയസകാരന്റെ ബന്ധത്തെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അമേരിക്കന്‍ വോട്ടര്‍മാരും ചോദ്യം ചെയ്തിട്ടുണ്ട്. ഏകദേശം ആറ് വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് നഗരത്തിലെ മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററിനുള്ളില്‍ ഗാര്‍ഡുകള്‍ ഉറങ്ങുകയും സെല്ലിന് പുറത്തുള്ള ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതുള്‍പ്പെടെ എപ്സ്റ്റീന്റെ മരണത്തിന്റെ വിചിത്രമായ സാഹചര്യങ്ങളെയും അവര്‍ ചോദ്യം ചെയ്തു. എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തിരിക്കില്ലെന്ന് മുന്‍ അഭിഭാഷകരും മെഡിക്കല്‍ എക്സാമിനര്‍മാരും പോലും പറയുന്നു.

പാം ബോണ്ടിയെ വിശ്വാസമില്ല

ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോയും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുമായി പരസ്യമായി വഴക്കിടുകയും റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ പേരില്‍ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്വിന്നിപിയാക് സര്‍വേയില്‍ കണ്ടെത്തിയത്, ഭൂരിഭാഗം യുഎസ് വോട്ടര്‍മാരും (53%) ബോണ്ടിയുടെ ജോലിയിലുള്ള പ്രകടനത്തെ അംഗീകരിക്കുന്നില്ല എന്നാണ്. അതേസമയം 32% പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.

എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ നമ്പരുകള്‍ താരതമ്യേന മികച്ചതായിരുന്നു: 36% വോട്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജോലിയിലെ പ്രകടനത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷേ 47% പേര്‍ക്ക് അത്ര തൃപ്തി പോര. അതേസമയം ബോംഗിനോയെ 41% പേരും അംഗീകരിക്കുന്നില്ല, 34% പേര്‍ മാത്രമാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്.