വാഷിങ്ടൻ : യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ എത്രയും വേഗം രാജിവയ്‌ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജെറോം പവൽ രാജിവയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവശ്യപ്പെട്ടിരുന്നു. പലിശനിരക്ക് കുറച്ചുനിർത്തണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും പണപ്പെരുപ്പം പിടിച്ചുനിർത്തുകയാണ് മുഖ്യലക്ഷ്യമെന്നും സമ്പദ്‍സൂചികകളുടെ ദിശ കണക്കിലെടുത്ത് മാത്രമേ പലിശ കുറയ്ക്കൂ എന്നാണ് പവലിന്റെ നിലപാട്. ട്രംപ് ആവശ്യപ്പെട്ടാലും രാജിവയ്‌ക്കില്ലെന്നും അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്നും പവൽ വ്യക്തമാക്കിയിരുന്നു.
പവലിനെ മാറ്റി തന്റെ വിശ്വസ്തനെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ്, ഫെഡറൽ റിസർവ് വൈസ് ചെയർമാൻ മിഷേൽ ബോമാൻ, ഫെഡിന്റെ മുൻ ഗവർണർ കെവിൻ വാർഷ് എന്നിവരുടെ പേരുകൾ ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് ആദ്യ തവണ യുഎസ് പ്രസിഡന്റായിരിക്കെ 2017 നവംബറിലാണ് ജെറോം പവലിനെ ഫെഡറൽ റിസർവിന്റെ ചെയർമാനായി നിയമിച്ചത്. പവലും ട്രംപും തമ്മിൽ അക്കാലം മുതൽതന്നെ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. പലിശനിരക്ക് കുറയ്‌ക്കണമെന്ന ട്രംപിന്റെ ആവശ്യം മാനിക്കാതിരുന്ന പവലിനെ പുറത്താക്കാൻ തനിക്ക് അധികാരമുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും അതിനായി ശ്രമിച്ചിരുന്നില്ല.
പിന്നീട് പ്രസിഡന്റ് ആയ ജോ ബൈഡൻ, യുഎസ് ഫെഡിൽ നിലനിർത്തിയ ഏക ട്രംപ് നോമിനി പവൽ ആയിരുന്നു. ബൈഡൻ പുനർനിയമനം നൽകിയതോടെ, യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ കസേരയിൽ 2026 മേയ് വരെ പവലിന് പ്രവർത്തന കാലാവധി ലഭിച്ചു. യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ട്രംപിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി ആശങ്കയുണ്ടായിരുന്നതിനാൽ 2024 ഡിസംബറിനു ശേഷം യുഎസ് ഫെഡ് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.