സൗത്ത് കൊൽക്കത്ത ലോ കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർഥി നേതാവ് മനോജിത് മിശ്രയ്‌ക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇയാൾ മുൻപും നിരവധി പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും ഭയം കാരണം ആരും പുറത്തുപറയാത്തതാണെന്നും മറ്റൊരു പെൺകുട്ടി വെളിപ്പെടുത്തി. ഏകദേശം പതിനഞ്ചോളം പെൺകുട്ടികൾ മിശ്രയുടെ ക്രൂരതകൾക്ക് ഇരയായിട്ടുണ്ടെന്നും, രണ്ടു വർഷം മുൻപ് തനിക്ക് നേരെ അതിക്രമം നടന്നതായി വെളിപ്പെടുത്തിയ പെൺകുട്ടി, ഭയം കാരണം പരാതി നൽകിയില്ലെന്നും അറിയിച്ചു.

‘മാംഗോ മിശ്ര’ എന്ന് അറിയപ്പെടുന്ന മനോജിത് വിദ്യാർഥിനികൾക്കിടയിൽ ഒരു പേടിസ്വപ്നമായിരുന്നുവെന്നും, ഇയാളുടെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകളിൽ കയറാതിരിക്കുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാതിവഴിയിൽ പഠനം നിർത്തിയവരും നിരവധിയാണ്.

‘ഭയം തങ്ങിനിൽക്കുന്നതായിരുന്നു ആ ക്യാമ്പസ് അന്തരീക്ഷം. അയാൾ വിദ്യാർഥിനികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് അത് വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമായിരുന്നു. പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. അയാൾ കാരണം വിദ്യാർഥിനികൾ ക്ലാസുകളിൽ കയറാൻ പോലും ഭയപ്പെട്ടിരുന്നു’ – ലോ കോളജിലെ മറ്റൊരു പൂർവ വിദ്യാർഥിനി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

‘മിശ്രയ്‌ക്കെതിരെ കൊൽക്കത്തയിൽ ഉടനീളം നിരവധി പരാതികളുണ്ട്. 2019-ൽ ഇയാൾ കോളജിൽവെച്ച് ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിരുന്നു. 2024-ൽ ഇയാൾ കോളജിലെ സുരക്ഷാ ജീവനക്കാരനെ മർദിക്കുകയും കോളജ് വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. മോഷണക്കേസുകളും ഇയാൾക്കെതിരെയുണ്ട്. നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടും രാഷ്ട്രീയ സ്വാധീനം കാരണം ആരും നടപടിയെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല. തൃണമൂൽ കോൺഗ്രസിൻ്റെ സംരക്ഷണത്തിന്റെ ബലത്തിലാണ് ഇയാൾ എല്ലാ ക്രൂരതകളും കാണിക്കുന്നതെന്നാണ് ആരോപണം. മാതാപിതാക്കൾ പോലും ഇയാളെ ഉപേക്ഷിച്ചിരുന്നു’ – യുവതി വെളിപ്പെടുത്തി.

ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മനോജിത് മിശ്ര ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് കൊൽക്കത്ത ലോ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ജൂൺ 25-നാണ് പീഡനത്തിന് ഇരയായതായി പരാതിപ്പെട്ടത്. ഒരു അപേക്ഷ നൽകാനായി കോളജിലെത്തിയപ്പോഴാണു പീഡനമുണ്ടായത്. വിവാഹാഭ്യർഥന വിദ്യാർഥിനി തള്ളിയതിനെ തുടർന്നാണ് മനോജ് മിശ്ര വിദ്യാർഥികളുടെ ഒത്താശയോടെ പെൺകുട്ടിയെ രണ്ടു മണിക്കൂറോളം ഉപദ്രവിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.