മാവൂർ : ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി ഗൂഗിൾ പേയിലൂടെ പണമടച്ചെന്ന സ്ക്രീൻഷോട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. തിരുനാവായ സ്വദേശിയായ, ഇപ്പോൾ കടലുണ്ടി ആനങ്ങാടിയിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു (30) എന്ന ഓസി വിഷ്ണുവിനെയാണ് ഡിസിപി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എസിപി ഉമേഷിന്റെ നേതൃത്വത്തിൽ മാവൂർ ഇൻസ്പെക്ടർ ആർ. ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പണം ലഭ്യമായ വിവരം അനൗൺസ് ചെയ്യുന്ന മെഷീൻ ഇല്ലാത്ത ചെറുകിട കച്ചവടസ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ചാണ് ഇയാൾ തട്ടിപ്പുനടത്തിയത്. പണം നഷ്ടപ്പെട്ടവർ ചെറിയ സംഖ്യകളായതിനാൽ പരാതിനൽകാൻ മടിക്കുന്നത് പ്രതിക്ക് സ്ഥിരമായി കുറ്റകൃത്യം ചെയ്യാൻ പ്രേരണയായി.
കഴിഞ്ഞ ദിവസം ഇയാൾ മാവൂർ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഇലക്ട്രിക്കൽ ആൻഡ് ഹോം അപ്ലയൻസസ് ഷോപ്പിൽനിന്ന് രണ്ട് ഫാൻ വാങ്ങി നാലായിരംരൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. ഈ കടക്കാർ കൊടുത്ത കേസിലാണ് വിഷ്ണു ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.