നിങ്ങൾ യു.എസിനെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്ന് ഇറാന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജന്മദിനത്തിൽ ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. തനിക്ക് എളുപ്പത്തിൽ തന്നെ ഒരു കരാർ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
ഇറാനെതിരായ ആക്രമണത്തിൽ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ആക്രമണത്തിൽ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. ഇസ്രായേൽ, യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേൽ നിരവധി തവണ യു.എസിനോട് ആക്രമണത്തിൽ പങ്കാളിയാവാൻ ആവശ്യപ്പെട്ടു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് ഇസ്രായേൽ യു.എസ് സഹായം തേടിയത്. എന്നാൽ, നിലവിൽ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ സന്നദ്ധമാണെങ്കിലും ഇനിയും ഇതിനുള്ള ശ്രമങ്ങൾ തുടരുമെന്നും യു.എസ് അധികൃതർ അറിയിച്ചതായാണ് വിവരം. നേരത്തെ ഇറാനിൽ യു.എസ് ആക്രമണം നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, വാർത്തകൾ നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു.