ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ചേട്ടന്‍ ബാവ അനിയന്‍ ബാവ എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. രണ്ടാളെയും ഒന്നിച്ചല്ലാതെ കാണില്ല. യുക്രെയിന്‍- റഷ്യ യുദ്ധം തീര്‍ക്കാന്‍ ട്രംപ് വിളിക്കുന്നു, മസ്‌ക് സംസാരിക്കുന്നു. വിദേശ നയതന്ത്ര പ്രതിനിധികള്‍ വരുമ്പോള്‍ ട്രംപിന് പിന്നില്‍ നിഴലായി മസ്‌ക് നില്‍ക്കുന്നു. എന്തിന് മസ്‌കിന്റെ കുടുംബവും കുട്ടികളും ഓവല്‍ ഓഫീസില്‍ നിരങ്ങുകയായിരുന്നു. ഒടുവില്‍ പവനായി ശവമായി എന്ന മട്ടിലായി കാര്യങ്ങള്‍. രണ്ടു പേരും അടിച്ചു പിരിഞ്ഞു. ഇറങ്ങിയ പിന്നാലെ ട്രംപിനെതിരേ ബാല പീഡന ആരോപണവും എക്‌സില്‍ എഴുതി നാറ്റിക്കാനും മസ്‌ക് മറന്നില്ല.

എന്നാലിപ്പോള്‍ അനുരഞ്ജനത്തിന്റെ പാതയിലേക്ക് മസ്‌ക് നീങ്ങി എന്നാണ് ചില അടക്കം പറച്ചിലുകള്‍. ട്രംപിനെ വിളിച്ചെന്നും നാവു പിഴ വന്നതിന് മാപ്പു നല്‍കണമെന്നും വരെ പറഞ്ഞതായി കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് കേള്‍ക്കുന്നു. ഈ അനുരഞ്ജനം സാധ്യമായാല്‍ ഇരുകൂട്ടര്‍ക്കും ഗുണകരമാണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

തിരഞ്ഞെടുപ്പ് കാലം മുതല്‍ക്കേ ട്രംപിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു മസ്‌ക്. അദ്ദേഹത്തിന്റെ ഇടപെടലാണ് തുടക്കത്തില്‍ പിന്നിട്ടു നിന്ന് ട്രംപിനെ മുന്നിലേക്ക് എത്തിച്ചത് മസ്‌കിന്റെ കുടി പ്രവര്‍ത്തനങ്ങളാണ്. ഓവല്‍ ഓഫീസിലെ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ മൂന്നാം ആഴ്ച തന്നെ ട്രംപ് തന്റെ ഏറ്റവും വിശ്വസ്തനായ ലെഫ്റ്റനന്റിന് ഫെഡറല്‍ ചെലവ് കുറയ്ക്കുന്നതിനായി ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഉീഏഋ) എന്ന വലിയ സംരംഭത്തിന്റെ ഉത്തരവാദിത്വം നല്‍കുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏകദേശം 300 മില്യണ്‍ ഡോളര്‍ ചെലവഴിച്ച കോടീശ്വരന്‍, ഫെബ്രുവരി 7 ന്, Xല്‍ പോസ്റ്റ് ചെയ്തു, ‘ഒരു നേരായ മനുഷ്യന് മറ്റൊരു മനുഷ്യനെ സ്‌നേഹിക്കാന്‍ കഴിയുന്നത്രയും ഞാന്‍ @realDonaldTrump-നെ സ്‌നേഹിക്കുന്നു’ എന്ന്. ട്രംപിനോടുള്ള തന്റെ സ്‌നേഹം മസ്‌ക് പ്രഖ്യാപിച്ചതിനുശേഷം യുക്രെയിനില്‍ റഷ്യയുടെ നിരവധി ബോംബുകള്‍ പൊട്ടിത്തെറിച്ചു. ഇസ്രയേല്‍ കൊതി തീരുവോളം ഹമാസിനെതിരേ ആക്രമണം അഴിച്ചു വിട്ടു.

പക്ഷേ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ടെസ്ല സിഇഒ ഇനി ട്രംപ് ഭരണകൂടത്തിന്റെ ഭാഗമല്ല. ഇരുവര്‍ക്കും പരസ്യമായി പോരടിച്ചു. ഞാനും മസ്‌കും ജഗഡ എന്ന മട്ടിലായി കാര്യങ്ങള്‍. ഇപ്പോള്‍, ട്രംപിനെതിരായ തന്റെ സമീപകാല ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ താന്‍ ‘വളരെ ദൂരം’ പോയി എന്ന് സമ്മതിച്ചുകൊണ്ട് മസ്‌ക് യുദ്ധത്തില്‍ നിന്ന് പിന്നാക്കം പോയിരിക്കുന്നു. ‘കഴിഞ്ഞ ആഴ്ച പ്രസിഡന്റ് @realDonaldTrump-നെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു,’ ടെസ്ല സിഇഒ X-ല്‍ എഴുതി.

ട്രംപിന്റെ നികുതി ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്ന് മസ്‌ക് വിളിച്ചതിനെത്തുടര്‍ന്നാണ് വഴക്ക് ആരംഭിച്ചത്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് കോടീശ്വരന്‍ നിര്‍ദ്ദേശിക്കുകയും, ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം സര്‍ക്കാര്‍ മറച്ചുവെച്ചതായി ആരോപിക്കുകയും ചെയ്തതോടെ ബന്ധം പൊളിഞ്ഞു പാളീസായി.

സ്‌പെഷ്യല്‍ ഗവണ്‍മെന്റ് ജീവനക്കാരന്‍ എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ട്രംപ് ഭരണകൂടത്തിലെ തന്റെ റോളില്‍ നിന്ന് താന്‍ പിന്മാറുമെന്ന് മെയ് 29 എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തില്‍ കരട് വീണത്. അതിനി പിന്നാലെയാണ് ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’ നെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. ‘നമ്മുടെ വലുതും മനോഹരവുമായ ബില്ലിനെക്കുറിച്ച് നിരവധി തെറ്റായ പ്രസ്താവനകള്‍ നടക്കുന്നുണ്ട്’ എന്ന് ട്രൂത്ത് സോഷ്യലില്‍ ഡൊണാള്‍ഡ് ട്രംപ് ജൂണ്‍ 2ന് കുറിച്ചു. ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്നറിയപ്പെടുന്ന തന്റെ സുപ്രധാന സാമ്പത്തിക നിര്‍ദ്ദേശത്തെ അദ്ദേഹം ന്യായീകരിച്ചു.

തൊട്ടടുത്ത ദിവസം തന്നെ മസ്‌ക് ഇതിനെതിരേ രംഗത്തവുന്നു. ട്രംപിന്റെ ചെലവ് ബില്ലിനെതിരെ എലോണ്‍ മസ്‌ക് കടുത്ത വിമര്‍ശനം പോസ്റ്റ് ചെയ്തു. ‘എനിക്ക് ഇനി ഇത് സഹിക്കാന്‍ കഴിയില്ല. ഈ വമ്പിച്ച, അതിരുകടന്ന, ചെലവ് ബില്‍ ഒരു വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജ തോന്നുന്നു: നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കറിയാമോ.’- അദ്ദേഹം X-ല്‍ എഴുതി. അദ്ദേഹം ഒരു ഫോളോ-അപ്പ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു, ‘ഇത് ഇതിനകം തന്നെ ഭീമാകാരമായ ബജറ്റ് കമ്മി 2.5 ട്രില്യണ്‍ ഡോളറായി (-!) വര്‍ദ്ധിപ്പിക്കുകയും അമേരിക്കന്‍ പൗരന്മാരെ താങ്ങാനാവാത്ത കടത്തിന്റെ ഭാരത്തിലാക്കുകയും ചെയ്യും.’

കോണ്‍ഗ്രസ് ഒരു പുതിയ ബില്‍ കൊണ്ടുവരണമെന്നും എലോണ്‍ മസ്‌ക് നിര്‍ദ്ദേശിച്ചു. ‘കമ്മി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാത്തതും കട പരിധി 5 ട്രില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കാത്തതുമായ ഒരു പുതിയ ചെലവ് ബില്‍ തയ്യാറാക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ ‘ബില്‍ ഇല്ലാതാക്കാന്‍’ മസ്‌ക് ആവശ്യപ്പെട്ടു. ‘നിങ്ങളുടെ സെനറ്ററെ വിളിക്കുക, നിങ്ങളുടെ കോണ്‍ഗ്രസുകാരനെ വിളിക്കുക. അമേരിക്കയെ പാപ്പരാക്കുന്നത് ശരിയല്ല! ബില്‍ ഇല്ലാതാക്കുക.’

അതേ ദിവസം, ഇലക്ട്രിക് വാഹന സബ്സിഡി വെട്ടിക്കുറച്ചതില്‍ മസ്‌ക് അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞതിന് മറുപടിയായി, മസ്‌ക് പോസ്റ്റ് ചെയ്തു, ‘എണ്ണ, വാതക സബ്സിഡികള്‍ സ്പര്‍ശിച്ചിട്ടില്ലെങ്കിലും (വളരെ അന്യായം), ബില്ലില്‍ ഇലക്ട്രിക് വാഹന/സോളാര്‍ പ്രോത്സാഹന വെട്ടിക്കുറയ്ക്കലുകള്‍ നിലനിര്‍ത്തുക. പക്ഷേ അസഹ്യമായ പന്നിയിറച്ചിയുടെ പര്‍വതത്തെ ബില്ലില്‍ നിന്ന് ഒഴിവാക്കുക.’

പിന്നീടാണ് ട്രംപിനെതിരേ പീഡന ആരോപണങ്ങള്‍ അടക്കം ഉന്നയിച്ച് മസ്‌ക് രംഗത്തുവന്നത്. ട്രംപിന്റെ ഇംപീച്ച്മെന്റിനെ മസ്‌ക് പിന്തുണയ്ക്കുന്നതായി പോലും തോന്നി. ഇതിന് വൈറ്റ് ഹൗസില്‍, ട്രംപ് മറുപടിയും നല്‍കി. ‘എലോണും ഞാനും ഒരു മികച്ച ബന്ധമായിരുന്നു. ഇനി അത് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. എലോണില്‍ വളരെ നിരാശനാണ്’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ബില്ലിനെക്കുറിച്ച് മസ്‌കിന് ‘അറിയാമായിരുന്നു’ എന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്തായാലും ഈ പുകിലുകള്‍ക്കെല്ലാം അവസാനമാകുമോ എന്നാണ് ലോകം ഉറ്റഉനോക്കുന്നത്. മസ്‌കിന്റെ ക്ഷമ പറച്ചിലോടെ ഇരുവരും തമ്മില്‍ നഷ്ടപ്പെട്ട പരസ്പര ബഹുമാനം മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണേണ്ടതായുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഇരുവരും ഉയര്‍ത്താത്തതിനാല്‍ പ്രശ്‌നം താല്‍ക്കാലികമായെങ്കിലും അടങ്ങിയെന്നു വേണം കരുതാന്‍.

ഖേദപ്രകടനത്തിനു മുമ്പ് മസ്‌ക് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവര്‍ മസ്‌കുമായി സംസാരിച്ചിരുന്നു. ഇതില്‍ അനുനയ നീക്കമുണ്ടായെന്നാണ് സൂചന. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ട്രംപുമായി തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ എക്‌സില്‍ പോസ്റ്റുചെയ്ത ചില കുറിപ്പുകളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നടത്തിയ ഖേദ പ്രകടനം ട്രംപ് അംഗീകരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രഖ്യാപിച്ചതും അനുരഞ്ജനത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ജനക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാറുമായുള്ള മസ്‌കിന്റെ കരാറുകളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി.