ഭൂമിയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ദക്ഷിണ സുഡാനിലേക്ക് എട്ട് അക്രമാസക്തരായ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായി ട്രംപ് ഭരണകൂടം. അവരുടെ കുറ്റകൃത്യങ്ങള്‍ വളരെ ‘ഭീകരവും പ്രാകൃതവുമാണ്’, മറ്റൊരു രാജ്യവും അവരെ കൊണ്ടുപോകില്ല, ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ബുധനാഴ്ച ദി പോസ്റ്റിനോട് പറഞ്ഞു.

അതേസമയം ദക്ഷിണ സുഡാനിലെ ഉദ്യോഗസ്ഥര്‍ ഈ നീക്കത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് കുറ്റവാളികളില്‍ ഒരാള്‍ മാത്രമാണ് ദക്ഷിണ സുഡാന്‍ സ്വദേശി. മറ്റുള്ളവര്‍ ക്യൂബ, ലാവോസ്, മെക്‌സിക്കോ, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ നിയമവിരുദ്ധമായ ചില വ്യക്തികളെ നീക്കം ചെയ്യുന്നതിനായി തങ്ങള്‍ ടെക്‌സാസില്‍ നിന്ന് ഒരു നാടുകടത്തല്‍ വിമാനം അയച്ചു. ഏറ്റവും പുതിയ കുടിയേറ്റ നീക്കം പ്രഖ്യാപിച്ച എക്‌സ് പോസ്റ്റില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി പറഞ്ഞു. കൊലപാതകം മുതല്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വരെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട കുടിയേറ്റക്കാരെയെല്ലാം അടുത്തിടെ ആഫ്രിക്കന്‍ രാജ്യത്തേക്ക് അയച്ചതായി ഒരു മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിമാനം ദക്ഷിണ സുഡാനില്‍ എത്തിയോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ജിബൂട്ടിയിലെ ഒരു യുഎസ് സൈനിക താവളത്തില്‍ താല്‍ക്കാലികമായി ഇറക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തപ്പെട്ടവരില്‍ ബര്‍മീസ് ലൈംഗിക കുറ്റവാളിയായ നിയോ മ്യിന്റും ഉള്‍പ്പെടുന്നു. 2017-ല്‍ നെബ്രാസ്‌കയില്‍ നടന്ന ആക്രമണത്തില്‍ ഇയാള്‍ക്ക് 12 വര്‍ഷം തടവ് ശിക്ഷ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1994-ല്‍ കാലിഫോര്‍ണിയയില്‍ ഒരു ജര്‍മ്മന്‍ ടൂറിസ്റ്റിനെ ക്രൂരമായി വധിച്ചതിന് മൂന്ന് പതിറ്റാണ്ടോളം തടവ് അനുഭവിച്ചതിന് ശേഷം ലാവോസിലെ പൗരനായ തോങ്സെ നിലാകൗട്ടിനെയും യുഎസില്‍ നിന്ന് പുറത്താക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎസ് ഉദ്യോഗസ്ഥര്‍ ആഫ്രിക്കന്‍ രാജ്യത്തേക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേയ്ക്ക് കുടിയേറ്റക്കാരുടെ കസ്റ്റഡിയും നിയന്ത്രണവും നിലനിര്‍ത്തണമെന്ന് ഒരു ഫെഡറല്‍ ജഡ്ജി ചൊവ്വാഴ്ച വിധിച്ചതിന് ശേഷമാണ് നാടുകടത്തല്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.