ഇന്ത്യ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ വ്യക്തിപരമായ നയതന്ത്രവും നിലവിലുള്ള വ്യാപാര കരാറുകളും സംഘര്‍ഷം ലഘൂകരിക്കുന്നതിന് കാരണമായി അദ്ദേഹം പറഞ്ഞു.

”പാകിസ്ഥാനുമായും ഇന്ത്യയുമായും ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ നോക്കുകയാണെങ്കില്‍, ഞങ്ങള്‍ ആ മുഴുവന്‍ കാര്യവും പരിഹരിച്ചു. ഞാന്‍ അത് വ്യാപാരത്തിലൂടെ പരിഹരിച്ചു എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയുമായി ഞങ്ങള്‍ ഒരു വലിയ കരാര്‍ ചെയ്യുന്നു. പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു വലിയ കരാര്‍ ചെയ്യുന്നു.” ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ചു. 

”വെടിവയ്പ്പ് കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു, രാജ്യങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍. ഞങ്ങള്‍ അവരോട് സംസാരിച്ചു, ഞങ്ങള്‍ അത് പരിഹരിച്ചുവെന്ന് ഞാന്‍ കരുതുന്നു.” ട്രംപ് പറഞ്ഞു. ‘പാകിസ്ഥാനില്‍ ചില മികച്ച ആളുകളും മികച്ച നേതാവുമുണ്ട്. ഇന്ത്യ, എന്റെ സുഹൃത്ത് മോദി, അദ്ദേഹം ഒരു മികച്ച ആളാണ്. ഞാന്‍ അവരെ രണ്ടുപേരെയും വിളിച്ചു. ഞങ്ങള്‍ എന്തെങ്കിലും നല്ലത് ചെയ്തു.’ ട്രംപ് അവകാശപ്പെട്ടു. 

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദമാകുന്നതിനിടെ ട്രംപ് തന്റെ അവകാശവാദം തിരുത്തി. എന്നാല്‍ വീണ്ടും അവകാശവാദങ്ങളുമായി അദ്ദേഹം രംഗത്തെത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.