വടക്കന്‍ വസീറിസ്ഥാനിലെ മിര്‍ അലി ജില്ലയിലെ ഹര്‍മുസ് പ്രദേശത്ത് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് സംഘര്‍ഷം. 

തീവ്രവാദികളെ ലക്ഷ്യം വച്ചാണ് പാകിസ്ഥാന്‍ വ്യോമസേന തിങ്കളാഴ്ച വ്യോമാക്രമണം നടത്തിയത്. എന്നാല്‍ പുറത്ത് കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളുടെ നേര്‍ക്കാണ് ബോംബ് പതിച്ചത്. നാല് കുട്ടികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് സാധാരണക്കാര്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ മിര്‍ അലിയിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ വൈറലായതോടെ പ്രദേശത്ത് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ സൈന്യം അമിത ബലപ്രയോഗം നടത്തുകയും സാധാരണക്കാരെ വിവേചനരഹിതമായി ലക്ഷ്യം വയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഹര്‍മുസിലെയും പരിസര പ്രദേശങ്ങളിലെയും നിവാസികള്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചു.