മലപ്പുറം: കുറ്റിപ്പുറത്തെ പ്രശസ്തമായ പഴയ പാലത്തിന് സമീപമായി, നിളാനദിക്കു കുറുകെ ഉയരുന്ന പുതിയ എന്‍എച്ച് 66 പാലത്തിന്റെ ജോലികൾ പൂർത്തീകരിച്ചു. അതിവേഗമാണ് മലപ്പുറം ജില്ലയിലെ എൻഎച്ച് ജോലികൾ പൂർത്തീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമാദ്യം ദേശീയപാതാ നിര്‍മ്മാണം പൂർത്തീകരിക്കുന്ന ജില്ലയും മലപ്പുറമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയിൽ ദേശീയപാത 66ന് രണ്ട് സ്ട്രെച്ചുകളാണ് ഉള്ളത്. ഇവയുടെ അനുബന്ധ പ്രവർത്തികൾ കൂടി പൂർത്തീകരിച്ച് ഈ വര്‍ഷം അവസാനത്തോടെ പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതുവരെ എല്ലാം മുൻനിശ്ചയിച്ച പോലെതന്നെ നടന്നു.

കുറ്റിപ്പുറത്തിനടുത്തു തന്നെയുള്ള കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസിന്റെ ജോലികളും അവസാന ഘട്ടത്തിലാണ്. പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എഞ്ചിനീയര്‍ രണ്ടാഴ്ച മുമ്പ് ചേർന്ന ജില്ലാ വികസനസമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 37 കിലോമീറ്റർ നീളമാണ് ഈ ബൈപാസ് റോഡിനുള്ളത്.

സർവീസ് റോഡുകൾ ഒഴികെയുള്ള പാതയുടെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കുറ്റിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജ് അടക്കം കുറച്ച് മേഖലകളിൽ മാത്രമാണ് ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുന്നത്. ഇവയുടെ ജോലികൾ 93 ശതമാനവും പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. പാലച്ചിറമാട്ടെ വയഡക്ടിൻ്റെ പകുതിയോളം ഗതാഗതത്തിനു തുറന്നു. വളാഞ്ചേരിയിലെ വയഡക്ട്‌ ഉടൻ ഗതാഗതത്തിനു സജ്ജമാകും.

ദേശീയപാതയുടെ ജോലികൾ പൂർത്തീകരിക്കുന്നതോടെ മലപ്പുറം ജില്ല പിന്നിട്ട് സഞ്ചരിക്കാൻ വെറും 1 മണിക്കൂർ നേരം മാത്രം മതിയാകും. 75.6 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽ ആറുവരിപ്പാത പൂർത്തിയാകുന്നത്. കോഴിക്കോട് ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽ മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയാണ് പാത. 4500 കോടിയിലധികം രൂപയാണ് നിർമാണച്ചെലവ്. ഏകദേശം അയ്യായിരത്തോളം തെരുവുവിളക്കുകളാണ് ജില്ലയിൽ മാത്രം ആറുവരിപ്പാതയിൽ സ്ഥാപിക്കുന്നത്.

മലപ്പുറത്ത് പുതിയ മേഖലകളിൽ വലിയ വളർച്ച സൃഷ്ടിക്കുന്ന ഒന്നായി മാറും ദേശീയപാതാ വികസനം. പുതിയ പട്ടണങ്ങളും മറ്റും വളർന്നുവരുന്നതിന് ഇത് കാരണമാകും. പൊന്നാനി തുറമുഖത്തിൻ്റെ വികസനത്തിനും ഗ്രാമീണ മേഖലയുടെ പുരോഗതിക്കും ഈ പാത വഴിയൊരുക്കും.

കാസറഗോഡ് മുതൽ എറണാകുളം വരെയുള്ള ഭാഗത്തിന്റെ പണികൾ പൂർണമായും തീര്‍ത്ത് 2025 ഡിസംബര്‍ മാസത്തോടെ പൊതുജനത്തിന് തുറന്നു കൊടുക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്.

ദേശീയപാതയുടെ ജോലികൾ ഏറ്റവും വേഗതയിൽ നടക്കുന്നത് കേരളത്തിലാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. മലപ്പുറം ജില്ലയിലെ ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 900 കോടിയോളം രൂപയാണ് ചെലവഴിച്ചത്. ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5,600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.