കർത്താവിൻറെ അജഗണത്തെ മേയിക്കുകയെന്ന ദൗത്യം നിക്ഷിപ്തമായ പത്രോസിൻറെ പിൻഗാമിയെ തിരഞ്ഞടുക്കുന്നതിനുള്ള “കൊൺക്ലേവ് ” നടക്കുന്ന പശ്ചാത്തലത്തിൽ ഇടയഹൃദയത്തെക്കുറിച്ചുള്ള ഏതാനും ചിന്തകൾ ഫ്രാൻസീസ് പാപ്പായുടെ വാക്കുകളിലൂടെ.
ലൂക്കായുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു:
“യേശു അവരോടു പറഞ്ഞു: നിങ്ങളിലാരാണ്, തനിക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കേ അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിൽ എത്തുമ്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എൻറെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.”
ലൂക്കായുടെ സുവിശേഷം 15,4-7
ആടിൻറെ മണമുള്ള ഇടയൻ
നല്ല ഇടയൻറെ രൂപം യേശു അവതരിപ്പിക്കുന്ന വാക്കുകളാണിവ. വഴിതെറ്റിപ്പോയതിനെ, കാണതെ പോയതിനെ തേടിപ്പോകുന്ന, അതിനെ കണ്ടുകിട്ടുമ്പോൾ സന്തോഷിക്കുന്ന ഇടയൻ. ആടുകളോടുകൂടെ ആയിരിക്കുന്ന ഇടയൻ, ഒന്നിനെയും വിട്ടുകളയാത്ത ഇടയൻ, എല്ലാത്തിനെയും ഒന്നിച്ചു നിറുത്തുന ഇടയൻ. നമ്മുടെ മനസ്സുകളിൽ പച്ചകെടാതെ നില്ക്കുന്ന ഒരു വാക്യമുണ്ട്, ഫ്രാൻസീസ് പാപ്പാ 2013 മാർച്ച് 28-ന്, പെസഹാവ്യാഴാഴ്ച, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ തൈലാശീർവ്വാദ ദിവ്യബലി മദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിൽ പറഞ്ഞതാണിത്. “ആടുകളുടെ ഗന്ധം” ഉള്ള ഇടയന്മാരാകുക. അല്ലാത്തപക്ഷം അവർ ദുഃഖിതരായ വൈദികരായിത്തീരും….. സ്വന്തം ആട്ടിൻകൂട്ടത്തിനിടയിൽ ഇടയന്മാരും മനുഷ്യരെപിടിക്കുന്നവരും ആയിരിക്കുന്നതിനു പകരം ആടുകളുടെ മണമുള്ള ഇടയന്മാരാകാനാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.
ബന്ധത്തിലായിരിക്കൽ
ഫ്രാൻസീസ് പാപ്പായുടെ ചിന്തകളിൽ “ഇടയഹൃദയം” എന്നാൽ വഴിതെറ്റിപ്പോയവരെ ശത്രുക്കളായി കാണുകയല്ല, പ്രത്യുത, അവരെ തേടിപ്പോകുകയും പരിപാലിക്കുകയും ചെയ്യുകയാണ്. ഫ്രാൻസീസ് പാപ്പാ സ്വജീവിതം കൊണ്ടു കാണിച്ചു തന്നതും ഇതുതന്നെയാണ്. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ആശ്ലേഷിച്ച, എല്ലാവരെയും ഒറ്റക്കെട്ടായി നിറുത്താൻ ശ്രമിച്ച, എല്ലാവർക്കുമിടയിൽ പാലമാകാൻ പരിശ്രമിച്ച, പ്രാന്തങ്ങളിലേക്കിറങ്ങിച്ചെന്ന നല്ല ഇടയാനായിരുന്നു ഫ്രാൻസീസ് പാപ്പാ. യേശുവിൻറെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിന് ശ്രമിച്ച ഇടയൻ. സുവിശേഷ പ്രഘോഷണത്തിന് മാതൃകയായി പാപ്പാ ഉറ്റു നോക്കിയത് മറ്റാരെയുമല്ല, ആരുടെ സന്ദേശമാണോ പ്രഘോഷിക്കുന്നത് ആ ആളെത്തന്നെയാണ്, ആ ഇടയനെയാണ്, അതായത് യേശുവിനെ. യോഹന്നാൻറെ സുവിശേഷം യേശുവിനെ നിർവ്വചിക്കുന്നത് “ദൈവവചനം” (യോഹന്നാൻ 1:1 കാണുക) എന്നാണ്. യേശു വചനമാണ് എന്ന വസ്തുത അവിടത്തെ സത്താപരമായ ഒരു മാനം നമുക്ക് കാണിച്ചുതരുന്നു: അതായത് അവിടന്ന് എപ്പോഴും ബന്ധത്തിൽ ആയിരിക്കുന്നു, പുറത്തുപോകുന്നു, ഒറ്റയ്ക്കല്ല, എന്നും ബന്ധത്തിലായിരിക്കുന്നു; വചനം, വാസ്തവത്തിൽ, സംവേദനം ചെയ്യപ്പെടാനും വിനിമയം ചെയ്യപ്പെടാനുമുള്ളതാണ്. യേശു അങ്ങനെയാണ്, പിതാവിൻറെ നിത്യവചനം നമ്മിലേക്ക് നീളുന്നു. ക്രിസ്തുവിന് ജീവൻറെ വാക്കുകൾ മാത്രമല്ല ഉള്ളത്, അവൻ സ്വജീവിതത്തെ ഒരു വചനമാക്കി മാറ്റുന്നു: അതായത്, അവിടന്ന് എപ്പോഴും പിതാവിലേക്കും നമ്മിലേക്കും ഉന്മുഖമായി ജീവിക്കുന്നു.
വാസ്തവത്തിൽ, സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന അവിടത്തെ ദിവസങ്ങൾ നോക്കുകയാണെങ്കിൽ, പിതാവുമായുള്ള ഉറ്റബന്ധം, പ്രാർത്ഥന ആണ് ആദ്യം വരുന്നത്, അതിനായി, യേശു അതിരാവിലെ, ഇരുളായിരിക്കുമ്പോൾതന്നെ, എഴുന്നേറ്റു വിജനമായ പ്രദേശങ്ങളിൽ പോയി പ്രാർത്ഥിക്കുന്നു (മർക്കോസ് 1:35; ലൂക്കാ 4:42 കാണുക). എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും അവിടന്ന് എടുക്കുന്നത് പ്രാർത്ഥനാനന്തരമാണ് (ലൂക്കാ 6:12; 9:18 കാണുക). കൃത്യമായി ഈ ബന്ധത്തിൽ, തന്നെ ആത്മാവിൽ പിതാവുമായി ബന്ധിപ്പിക്കുന്ന പ്രാർത്ഥനയിൽ ആണ് യേശു താൻ ഒരു മനുഷ്യനായിരിക്കുന്നതിൻറെയും ലോകത്തിലെ തൻറെ അസ്തിത്വത്തിൻറെയും അർത്ഥം കണ്ടെത്തുന്നത്. അവിടന്ന് നമുക്കുവേണ്ടിയുള്ള ഒരു ദൗത്യത്തിലാണ്. പിതാവ് നമുക്കുവേണ്ടി അവിടത്തെ അയച്ചിരിക്കുന്നു.
അജഗണത്തോടൊന്നു ചേരൽ
ഇക്കാര്യത്തിൽ, നസ്രത്തിലെ തൻറെ വർഷങ്ങൾ നീണ്ട രഹസ്യ ജീവിതാനന്തരം യേശു പരസ്യമായി ചെയ്യുന്ന പ്രഥമ കാര്യം ശ്രദ്ധേയമാണ്. യേശു വലിയൊരു അത്ഭുതം പ്രവർത്തിക്കുകയോ വലിയൊരു സന്ദേശം നല്കുകയോ അല്ല ചെയ്യുന്നത്, മറിച്ച് സ്നാപക യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിക്കാൻ പോയ ആളുകളുമായി ഇടകലരുന്നു. അങ്ങനെ, ലോകത്തിലെ തൻറെ പ്രവർത്തനത്തിൻറെ താക്കോൽ അവൻ നമുക്ക് പ്രദാനം ചെയ്യുന്നു: അതായത്, അകലങ്ങളില്ലാതെ നമ്മോട് ഐക്യദാർഢ്യത്തിൽ ആയിരിക്കുകയും ജീവിതം പൂർണ്ണമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് പാപികൾക്കായി ആത്മദാനമാകുക. വാസ്‌തവത്തിൽ, തൻറെ ദൗത്യത്തെക്കുറിച്ച് പറയുമ്പോൾ, യേശു, താൻ വന്നത് “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ നൽകാനുമാണ്” (മർക്കോസ് 10:45) എന്ന് പറയും. അനുദിനം, പ്രാർത്ഥനാനന്തരം, യേശു അവിടത്തെ ദിവസം മുഴുവൻ ദൈവരാജ്യം പ്രഘോഷിക്കുന്നതിനു വേണ്ടി, ആളുകൾക്ക്, പ്രത്യേകിച്ച് ഏറ്റവും ദരിദ്രർക്കും ദുർബ്ബലർക്കും, പാപികൾക്കും രോഗികൾക്കും വേണ്ടി സമർപ്പിക്കുന്നു (മർക്കോസ് 1:32-39 കാണുക).
സ്വജീവനേകുന്ന ഇടയൻ
അവിടത്തെ ജീവിതശൈലി ഒരു സാദൃശ്യം ഉപയോഗിച്ച് അവതരിപ്പിക്കണമെങ്കിൽ അത് കണ്ടെത്താൻ ബുദ്ധിമുട്ടില്ല: “ആടുകൾക്കു വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്ന” (യോഹന്നാൻ 10:11) നല്ല ഇടയനാണ് താനെന്ന് യേശുതന്നെ വെളിപ്പെടുത്തുന്നുണ്ട്. വാസ്‌തവത്തിൽ, ഒരു ഇടയൻ ആയിരിക്കുക എന്നത് സമയവും വളരെയധികം പ്രയത്‌നവും ആവശ്യമുള്ള ഒരു ജോലി മാത്രമായിരുന്നില്ല; അത് ഒരു യഥാർത്ഥ ജീവിതരീതിതന്നെയായിരുന്നു: ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറും, ആട്ടിൻകൂട്ടത്തോടൊപ്പം ജീവിക്കുക, അവയെ മേച്ചിൽസ്ഥലത്തേക്ക് ആനയിക്കുക, ആടുകളുടെ ഇടയിൽ ഉറങ്ങുക, ഏറ്റം ബലഹീനമായവയെ പരിപാലിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യേശു നമുക്കുവേണ്ടി എന്തെങ്കിലുമല്ല ചെയ്യുന്നത്, മറിച്ച് നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകുന്നു. അവൻറേത് ഒരു ഇടയഹൃദയമാണ് (എസക്കിയേൽ 34:15 കാണുക).
വഴിതെറ്റിപ്പോയതിനെ കണ്ടെത്തുക, അതിനോടുകൂടെ ആയിരിക്കുക
വാസ്തവത്തിൽ, സഭയുടെ പ്രവർത്തനത്തെ ഒറ്റ വാക്കിൽ സംഗ്രഹിക്കാൻ, “അജപാലനം” എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. നമ്മുടെ അജപാലനപ്രക്രിയയെ വിലയിരുത്തുന്നതിന്, നല്ല ഇടയനായ യേശു എന്ന മാതൃകയുമായി നാം നമ്മെത്തന്നെ തുലനം ചെയ്യണം. സർവ്വോപരി, നാം സ്വയം ചോദിക്കണം: നമ്മുടെ ഹൃദയം അവിടത്തെ ഹൃദയത്തോട് പൊരുത്തമുള്ളതാകുന്നതിന് നാം പ്രാർത്ഥനയുടെ ഉറവിടങ്ങളിൽ നിന്ന് പാനം ചെയ്തുകൊണ്ട് അവിടത്തെ അനുകരിക്കുന്നുണ്ടോ? ആശ്രമാധിപതി ആയിരുന്ന ഷൗതാ മനോഹരമായ ഒരു ഗ്രന്ഥത്തിൽ കുറിച്ചതുപോലെ യേശുവുമായുള്ള ഉറ്റ ബന്ധമാണ്, “ഓരോ അപ്പോസ്തോല പ്രവർത്തനത്തിൻറെയും ആത്മാവ്”. യേശു തന്നെ അത് സ്വന്തം ശിഷ്യന്മാരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” (യോഹന്നാൻ 15:5). നിങ്ങൾ യേശുവിനോടൊപ്പമാണെങ്കിൽ, അവിടത്തെ ഇടയഹൃദയം വഴിതെറ്റപ്പോയവർക്കും നഷ്ടപ്പെട്ടവർക്കും അകലെയുള്ളവർക്കും വേണ്ടി എപ്പോഴും തുടിക്കുന്നുവെന്ന് നാം കണ്ടെത്തുന്നു. എന്നാൽ നമ്മുടെ ഹൃദയമോ? നമുക്ക് അൽപ്പം അപ്രീതരായവരുടെ കാര്യത്തിൽ “അത് അവൻറെ പ്രശ്നം, അവൻ അത് കൈകാര്യം ചെയ്യട്ടെ…” എന്ന മനോഭാവം നാം എത്രയോ തവണ പുലർത്തിയിട്ടുണ്ട്. എന്നാൽ യേശു ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. അവിടന്ന് അവരെ തേടി പോയി. എല്ലാവരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പാപികളുടെയും ഒപ്പം അവിടന്നുണ്ട്. അവിടന്ന് പാപികളോടൊപ്പമാണ്, കാരണം അവിടന്ന് പാപികൾക്കാണ് ദൈവത്തിൻറെ രക്ഷ കൊണ്ടുവന്നത്.
ലൂക്കായുടെ സുവിശേഷം 15-ാം അദ്ധ്യായത്തിൽ (4-7) രേഖപ്പെടുത്തിയിരിക്കുന്ന, കാണാതെപോയ ആടിൻറെ ഉപമയ്ക്കു പുറമെ നഷ്ടപ്പെട്ട നാണയത്തെക്കുറിച്ചും ധൂർത്തനായ പുത്രനെക്കുറിച്ചും യേശു പറയുന്നുണ്ട്. അപ്പൊസ്തോലിക തീക്ഷ്ണതയെന്താണ് എന്ന് ലൂക്കായുടെ സുവിശേഷത്തിൽ, 15-ാം അദ്ധ്യായത്തിൽ വ്യക്തമാണ്. ദൈവം തൻറെ അജഗണത്തെക്കുറിച്ച് ചിന്തിക്കുകയോ അവ പുറത്തുപോകാതിരിക്കാൻ അവയെ പേടിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് നാം അതിൽ കാണുന്നു. മറിച്ച്, ഒന്നു കൂട്ടംവിട്ട് പുറത്തുപോയി വഴിതെറ്റിയാൽ, അവിടന്ന് അതിനെ ഉപേക്ഷിക്കുന്നില്ല, മറിച്ച് അതിനെ അന്വേഷിക്കുന്നു. “അതു പോയി, അത് അതിൻറെ കുറ്റമാണ്, ഇനി അതിന് അതിൻറെ കാര്യം!” എന്ന് അവിടന്ന് പറയുന്നില്ല. ഇടയഹൃദയം മറ്റൊരു വിധത്തിൽ പ്രതികരിക്കുന്നു: ഇടയഹൃദയം വേദനിക്കുന്നു, അതെ, ഉപേക്ഷിച്ചുപോകുന്നവരെക്കുറിച്ച് ദൈവം വേദനിക്കുന്നു, കരയുമ്പോഴും അവിടന്ന് അവനെ കൂടുതൽ സ്നേഹിക്കുന്നു. നാം കർത്താവിൻറെ ഹൃദയത്തിൽ നിന്ന് അകലുമ്പോൾ അവിടന്ന് വേദനിക്കുന്നു. ….. യേശുവിന് കോപമോ നീരസമോ അല്ല, മറിച്ച് നമ്മെക്കുറിച്ചുള്ള വിട്ടുമാറാത്ത ഓർമ്മയാണുള്ളത്. ഇത് ദൈവത്തിൻറെ തീക്ഷ്ണതയാണ്.
നല്ല ഇടയനായ യേശുവിൻറെ ഹൃദയം സ്വന്തമാക്കുക
നമുക്ക് സമാനമായ വികാരങ്ങൾ ഉണ്ടോ? കൂട്ടം വിട്ടുപോയവരെ നമ്മൾ പ്രതിയോഗികളായോ ശത്രുക്കളായോ കണ്ടേക്കാം. നാം പറയും അവൻ എവിടെയോ പോയി, അവന് വിശ്വാസം നഷ്ടപ്പെട്ടു, അവനെ നരകം കാത്തിരിക്കുന്നു…” വിദ്യാലയത്തിലും ജോലിസ്ഥലത്തും നഗരവീഥികളിലും അവരെ കണ്ടുമുട്ടുമ്പോൾ, എന്തുകൊണ്ട് നമുക്ക്, അവരെ സ്‌നേഹിക്കുന്ന, ഒരിക്കലും മറക്കാത്ത ഒരു പിതാവിൻറെ സന്തോഷത്തെക്കുറിച്ചു സാക്ഷ്യം നല്കുന്നതിന് നല്ലൊരു അവസരമുണ്ടെന്ന് ചിന്തിച്ചുകൂടാ? …… ഒരുപക്ഷേ നാം വളരെക്കാലമായി യേശുവിനെ അനുഗമിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ടാകാം, എന്നാൽ, യേശുവിൻറെ ഹൃദയത്തോട് ചേർന്ന്, ആ ഇടയ ഹൃദയത്തോട് ചേർന്ന്, അവിടത്തെ വികാരങ്ങളിലും സഹനങ്ങളിലും സാഹസികതയിലും നാം പങ്കുചേരുന്നുണ്ടോ എന്ന് നമ്മോട് തന്നെ ചോദിച്ചിട്ടില്ല! …. കർത്താവിൻറെ സന്ദേശമെത്തിക്കുന്നതിനും ക്രിസ്തുവിനോടുള്ള അവരുടെ സ്നേഹം മനസ്സിലാക്കുന്നതിനും കഴിവുറ്റ എല്ലാവർക്കും സമീപസ്ഥവും തുറവുള്ളതുമായ ഒരു ഇടയഹൃദയത്തിൻറെ കൃപയ്‌ക്കായി നമുക്ക് പ്രാർത്ഥിക്കാം. കാരണം, സഹിക്കുന്നതും സാഹസികത അന്തർലീനമായിരിക്കുന്നതുമായ ഈ സ്നേഹം ഇല്ലെങ്കിൽ ക്രൈസ്തവരായ നാം നമ്മെ മാത്രം തീറ്റിപ്പോറ്റുന്നവരായി മാറും, നമ്മുടെ ജീവിതം ശരിയായ ദിശയിലായിരിക്കില്ല. അജപാലകർ, ആട്ടിൻകൂട്ടത്തിൻറെ ഇടയന്മാരാകുന്നതിനുപകരം, അവനവൻറെ ഇടയന്മാരായി മാറും, സുന്ദരങ്ങളായവയെ മോടിപിടിപ്പിക്കുന്നവരാകും, അവനവനെ ചീകിമിനുക്കുന്നവരാകും.