യമനിലെ ഹൂത്തി വിമതര്‍ക്കെതിരെ പ്രതികാരമായി നിരവധി ആക്രമണങ്ങള്‍ നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞായറാഴ്ച ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ തൊടുത്ത മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

”മുന്‍കാലങ്ങളില്‍ ഞങ്ങള്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഭാവിയിലും ഞങ്ങള്‍ പ്രവര്‍ത്തിക്കും. സ്ഫോടനങ്ങള്‍ ഉണ്ടാകും,” ആക്രമണത്തിന് തൊട്ടുപിന്നാലെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. ഹൂത്തികള്‍ക്ക് തിരിച്ചടി നല്‍കാന്‍ അമേരിക്കയും ഇസ്രയേലിനോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മളെ ആരെങ്കിലും ഉപദ്രവിച്ചാല്‍, അവര്‍ക്ക് ഏഴിരട്ടി ദോഷം ചെയ്യും’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പറഞ്ഞു. 

ഇസ്രായേലിനെതിരെ അടുത്തിടെ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ച ഹൂത്തികള്‍, ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര കവാടമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപ ഒരു മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. സ്‌ഫോടനത്തിനു ശേഷം വലിയ തോതില്‍ പുക ഉയര്‍ന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. 

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം വിമാനത്താവളത്തില്‍ ഒരു മിസൈല്‍ പതിക്കുന്നത് ഇതാദ്യമായാണ്. യെമനില്‍ നിന്നുള്ള മിക്ക ആക്രമണങ്ങളെയും ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.