അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏകദിന, ടി20 റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ടി20 ലോകകപ്പും ഏകദിന ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഇന്ത്യയുടെ വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലെ ആധിപത്യം ശക്തമായി തുടരുകയാണ്. അതേസമയം, ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ഷിക പുരുഷ റാങ്കിങ് പട്ടികയാണ് തിങ്കളാഴ്ച ഐസിസി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഉള്‍പ്പെടെ ടെസ്റ്റ് മല്‍സരങ്ങളില്‍ വലിയ തോല്‍വികള്‍ നേരിട്ടതോടെ ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടമാവുകയായിരുന്നു. മൂന്നാം സ്ഥാനത്തുനിന്ന് ഇന്ത്യ നാലില്‍ എത്തിയപ്പോള്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

2023 ഏകദിന ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ കൂടി പിന്‍ബലത്തിലാണ് ഒന്നാം സ്ഥാനം അറക്കിട്ടുറപ്പിച്ചത്. ഇന്ത്യയുടെ റേറ്റിങ് പോയിന്റുകള്‍ 122 ല്‍ നിന്ന് 124 ആയി ഉയര്‍ന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്സ് അപ്പ് ആയ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തെത്തി. പാരമ്പര്യവൈരികളായ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കിവീസിന്റെ മുന്നേറ്റം.

2024 മെയ് മുതലുള്ള മത്സരങ്ങളെ 100 ശതമാനമായും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങളെ 50 ശതമാനമായും കണക്കാക്കിയാണ് റാങ്കിങ് നടത്തിയത്. ശ്രീലങ്ക അഞ്ച് റേറ്റിങ് പോയിന്റുകള്‍ നേടി നാലാം സ്ഥാനത്തെത്തി. ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കുമെതിരായ ഏകദിന പരമ്പര വിജയങ്ങള്‍ ഉള്‍പ്പെടെ സമീപകാലത്ത് സ്വന്തം നാട്ടില്‍ ശ്രീലങ്ക മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്.

അതേസമയം, മുന്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെക്കാള്‍ നാല് പോയിന്റ് മെച്ചപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് പോയിന്റ് നേട്ടത്തോടെ വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് പോയിന്റ് ഇടിവോടെ ബംഗ്ലാദേശ് പത്താം സ്ഥാനത്താണ്.

ടി20യില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയേക്കാള്‍ ഒമ്പത് റേറ്റിങ് പോയിന്റ് ലീഡ് ഇന്ത്യക്കുണ്ട്. 10ല്‍ നിന്ന് ലീഡ് ഒമ്പതായി ചുരുങ്ങുകയായിരുന്നു. 2022 ടി20 ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. പാകിസ്താനെ മറികടന്ന് ശ്രീലങ്ക ഏഴാം സ്ഥാനത്തെത്തി.

ടെസ്റ്റ് ടീം റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഓസ്ട്രേലിയക്ക് ലീഡ് 15 ല്‍ നിന്ന് 13 പോയിന്റായി കുറഞ്ഞു. ബെന്‍ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയും ഇന്ത്യയെയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നാല് ടെസ്റ്റ് പരമ്പരകളില്‍ മൂന്നിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മികച്ച 10 ടീമുകളില്‍ ബാക്കിയുള്ളവ മാറ്റമില്ലാതെ തുടരുന്നു. ന്യൂസിലന്‍ഡ് ആണ് അഞ്ചാം സ്ഥാനത്ത്. ശ്രീലങ്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ എന്നിവ തൊട്ടുപിന്നിലുണ്ട്.