പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ശ്രദ്ധേയനായി മാറാറുണ്ട് ബേസില്‍ ജോസഫ്. ബേസിലിനൊപ്പമുള്ള തമാശ രംഗങ്ങള്‍ സുഹൃത്തുക്കളെല്ലാം പങ്കുവെക്കാറുണ്ട്. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം സീരിയസായി സംസാരിക്കാറുള്ളൂ. അത്തരമൊരു കാഴ്ചയ്ക്കായിരുന്നു ജെഫ് ഡബ്ലു വേദി സാക്ഷ്യം വഹിച്ചത്. മാന്‍ ഓഫ് ദ ഇയര്‍ മലയാളം അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമായിരുന്നു ബേസില്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിച്ചത്. ബേസിലിന് പുരസ്‌കാരം സമ്മാനിക്കാനായി വേദിയിലെത്തിയത് ഷീലയും കീര്‍ത്തി സുരേഷുമായിരുന്നു. ബേസിലിനെക്കുറിച്ച് ഷീലയും വാചാലയായിരുന്നു. ആ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഞങ്ങളുടെ മലയാള സിനിമയുടെ കണ്ണിലുണ്ണിയാണ് ബേസില്‍. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസില്‍ ജോസഫ് എന്ന് പറഞ്ഞാല്‍ അവരുടെ വീട്ടിലെ കുട്ടിയായാണ് ആളുകള്‍ കാണുന്നത്. എല്ലാവര്‍ക്കും അത്രയും സന്തോഷമാണ്. ആദ്യ സിനിമ മുതല്‍ ഞാന്‍ ഇദ്ദേഹത്തിന്റെ ഫാനാണ്. എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ബേസിലും കുടിച്ച് ഇരിക്കുന്നൊരു രംഗമുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാന്‍ കണ്ടിരുന്നു.

ഭയങ്കരമായിട്ട് ഇഷ്ടപ്പെടുന്ന എന്തോ, ഉണ്ണികൃഷ്ണന്‍ എന്നൊക്കെ പറയില്ലേ, അതുപോലെയാണ് ഇദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ തോന്നാറുള്ളത്. ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കണം. വയസായി കഴിഞ്ഞിട്ട് മതി ഡയറക്ഷനിലേക്ക് പോവുന്നത്. ബേസിലിനെക്കുറിച്ച് വാചാലയായതിന് ശേഷമായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തതിന് ശേഷമായിരുന്നു ഷീല സംസാരം നിര്‍ത്തിയത്.

ഇത്രയും വലിയൊരു ലെജന്‍ഡില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആ നല്ല വാക്കുകള്‍ക്ക് നന്ദി. ഞാന്‍ വേറെ എന്തൊക്കെയോ പറയാനിരുന്നതായിരുന്നു എല്ലാം മറന്നുപോയി. മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം എന്നായിരുന്നു ബേസിലിന്റെ പ്രതികരണം. ഞാന്‍ ഇതുവരേയ്ക്കും ഒരു നടനെ കാണാന്‍ ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ആഗ്രഹിച്ച ആള്‍ ഇതേയുള്ളൂ എന്നായിരുന്നു ഷീല പറഞ്ഞത്.

എന്നെപ്പോലെയൊരാളെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടതില്ല. ഒരുപാട് നന്ദിയെന്നായിരുന്നു ബേസിലിന്റെ മറുപടി. എല്ലാ ആഴ്ചയും ബേസിലിന് റിലീസുണ്ടാവും. ഇങ്ങനെ പോയാല് ഞങ്ങള്ക്കൊന്നും സമാധാനത്തോടെ ജീവിക്കാനാവില്ലെന്നായിരുന്നു കീര്‍ത്തിയുടെ പ്രതികരണം. സംവിധായകനായും, അഭിനേതാവായുമുള്ള നേട്ടങ്ങളിലെല്ലാം സന്തോഷമാണ്. നിങ്ങളുടെ നല്ല വാക്കുകള് മനസ് നിറച്ചു, ഒരുപാട് സന്തോഷമായി എന്നും ബേസില് പറഞ്ഞിരുന്നു.