വൈറ്റ് ഹൗസിലേക്ക് മൂന്നാം തവണയും മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദി പ്രസ്സ്’ അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറിനോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞത്. 

”നാല് മികച്ച വര്‍ഷങ്ങള്‍ ആസ്വദിക്കാനും അതിനുശേഷം ഇത് ആരെയെങ്കിലും ഏല്‍പ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, ആദര്‍ശപരമായി ഒരു മികച്ച റിപ്പബ്ലിക്കന്‍, അത് മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു മികച്ച റിപ്പബ്ലിക്കന്‍.” ട്രംപ് പറഞ്ഞു. 

അഭിമുഖത്തില്‍, ട്രംപ് സാധ്യതയുള്ള തന്റെ രണ്ട് പിന്‍ഗാമികളെക്കുറിച്ചും പരാമര്‍ശിച്ചു; സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും. എന്നിരുന്നാലും, താന്‍ ആരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.  ”അത് പറഞ്ഞാല്‍ വളരെ നേരത്തെയായിപ്പോകും. പക്ഷേ നിങ്ങള്‍ക്കറിയാമോ, എനിക്ക് ഒരു വൈസ് പ്രസിഡന്റുണ്ട് … ജെഡി അതിശയകരമായി ജോലി ചെയ്യുന്നു,” ട്രംപ് പറഞ്ഞു. തുടര്‍ന്ന് ട്രംപ് റൂബിയോയെ പ്രശംസിച്ചു, അദ്ദേഹം ‘മഹാനാണ്’ എന്നും ‘അവരില്‍ ധാരാളം പേര്‍ മികച്ചവരാണ്’ എന്നും പറഞ്ഞു. ”ഈ പാര്‍ട്ടിയില്‍ ഞങ്ങള്‍ക്ക് ധാരാളം നല്ല ആളുകളുണ്ട്,” പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

22-ാം ഭേദഗതി പ്രകാരം ഒരു യുഎസ് പ്രസിഡന്റിന് രണ്ട് തവണയില്‍ കൂടുതല്‍ തവണ മത്സരിക്കാന്‍ അവകാശമില്ല. എന്നാല്‍ ട്രംപ് അനുകൂലികള്‍ 47-ാമത് പ്രസിഡന്റിനോട് മൂന്നാം തവണയും മത്സരിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രംപം മുന്‍പ് മൂന്നാം തവണ  മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍മാറുകയായിരുന്നു.