ടി.പി. കൊല്ലപ്പെട്ട് 13 വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെയാണ് അദ്ദേഹം വെട്ടേറ്റുവീണ വള്ളിക്കാട്ട് അദ്ദേഹത്തിന് സ്മാരകം ഉയര്‍ന്നത്. ടി.പിയുടെ ചോര വീണ വള്ളിക്കാട്ടെ മണ്ണ് വിലയ്ക്കു വാങ്ങിയാണ് സ്‌ക്വയര്‍ നിര്‍മിച്ചത്. ഇവിടെ നിര്‍മിച്ച ചന്ദ്രശേഖരന്റെ സ്തൂപം രണ്ട് തവണ തകര്‍ക്കപ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ സെക്രട്ടറി മംഗത്റാം പസ്ലയാണ് സ്മാരകം അനാച്ഛാദനം ചെയ്തത്.

ടി.പി. ഉപയോഗിച്ചിരുന്ന വാച്ചും ബൈക്കും ഉള്‍പ്പെടുന്ന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയുമൊക്കെയാണ് മൂന്നുനിലകളിലായി നിര്‍മിച്ച സ്മാരകത്തിലുള്ളത്.ടി.പിയുടെ പൂര്‍ണകായ പ്രതിമയുണ്ട് സ്മാരകത്തിന് മുന്നില്‍. ടി.പി.യുടെ ഹീറോ ഹോണ്ട പാഷന്‍പ്ലസ് കെഎല്‍ 18 എ 6395 നമ്ബര്‍ ബൈക്ക് നിയമനടപടികളെല്ലാം കഴിഞ്ഞശേഷം കെ.കെ. രമ സ്വന്തമാക്കിയിരുന്നു.

2012 മെയ് നാലിന് രാത്രിയായിരുന്നു രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച്‌ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പിന്നീടിങ്ങോട്ട് നടന്ന ഒരോ തിരഞ്ഞെടുപ്പിലും വടകരയില്‍ സിപിഎമ്മിന് വലിയ തിരിച്ചടികള്‍ നേരിട്ടു. ഇടതുസ്വഭാവമുള്ള പാര്‍ട്ടികളുടെ പൊതുവേദി രൂപീകരിക്കുന്നതിന്റ ഭാഗമായി ആര്‍എസ്പിയുമായുംഫോര്‍വേഡ് ബ്ലോക്കുമായും ആര്‍എംപി പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്.