ഓസ്ട്രേലിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ലേബര്‍പാര്‍ട്ടി വീണ്ടും ഭരണത്തിലേക്ക്. പാര്‍ലമെന്റിലെ 150 അംഗ അധോസഭയില്‍ 81 സീറ്റിലാണ് ലേബര്‍പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. പീറ്റര്‍ ഡട്ടണ്‍ നയിക്കുന്ന പ്രതിപക്ഷമായ ലിബറല്‍പാര്‍ട്ടിയാണ് രണ്ടാമത്.

പലവിധ വിഷയങ്ങളാലും പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ പശ്ചാത്തലത്തില്‍, ഓസ്ട്രേലിയയുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ സ്ഥിരതയോടെ നിര്‍ത്താനായതാണ് ആല്‍ബനീസിനെ തുണച്ചത്. അതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍. 21 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ടാംതവണ അധികാരത്തിത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്. ആഗോളവെല്ലുവിളികളെ തനതുശൈലിയില്‍ നേരിടാന്‍ ഓസ്ട്രേലിയക്കാര്‍ വിധിയെഴുതിയെന്ന് വിജയാഘോഷത്തില്‍ ആല്‍ബനീസ് പറഞ്ഞു.

24 വര്‍ഷം തന്നെ ജയിപ്പിച്ച പാര്‍ലമെന്റ് സീറ്റ് ഇക്കുറി ഡട്ടണ് നഷ്ടപ്പെട്ടു. ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന, ചെലവുചുരുക്കാന്‍ അദ്ദേഹമുണ്ടാക്കിയ ഡോജ് വകുപ്പ് പോലൊന്ന് ഓസ്‌ട്രേലിയയില്‍ വേണമെന്ന് വാദിക്കുന്നയാളാണ് ഡട്ടണ്‍. അദ്ദേഹത്തെ ‘ഡോജ് ഡട്ടണ്‍’ എന്നാണ് ലേബര്‍പാര്‍ട്ടിക്കാര്‍ വിളിക്കുന്നത്. വിലക്കയറ്റവും ഊര്‍ജമേഖലയിലെ നയങ്ങളുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങള്‍.