പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍, ബംഗ്ലാദേശ് ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആക്രമിച്ച് കൈവശപ്പെടുത്തുമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനിസിന്റെ അടുത്ത അനുയായിയായ മേജര്‍ ജനറല്‍ എ.എല്‍.എം. ഫസലുര്‍ റഹ്‌മാന്‍. ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്‍ തലവനായ റഹ്‌മാന്‍, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ചൈനയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

”ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍, ബംഗ്ലാദേശ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തേണ്ടിവരും. ഇക്കാര്യത്തില്‍, ചൈനയുമായുള്ള സംയുക്ത സൈനിക ക്രമീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു,” നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ചെയര്‍പേഴ്സണായ റഹ്‌മാന്‍ ഫേസ്ബുക്കില്‍ എഴുതി.

മാര്‍ച്ചില്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ മുഹമ്മദ് യൂനുസും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് അതിരുകടന്ന അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ട പ്രദേശമാണെന്നും സമുദ്രത്തിലേക്ക് എത്താന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ലെന്നും യൂനുസ് പറഞ്ഞു. ബംഗ്ലാദേശിനെ ഈ മേഖലയിലെ ”സമുദ്രത്തിന്റെ ഏക സംരക്ഷകന്‍” എന്ന് വിശേഷിപ്പിച്ച യൂനുസ് ചൈനയെ മേഖലയിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യ, ഇന്ത്യന്‍ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി ബംഗ്ലാദേശ് ചരക്കുകള്‍ കയറ്റിയയക്കാന്‍ നല്‍കിയിരുന്ന സൗകര്യം പിന്‍വലിച്ചാണ് പ്രതികരിച്ചത്.