പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ഭീരുക്കളാണെന്ന് ആരും കരുതരുതെന്നും തങ്ങള്‍ ഇപ്പോള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തോഷഖാന അഴിമതി കേസുള്‍പ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് 2023 മുതല്‍ ജയിലില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാന്‍.

പാക് മന്ത്രിമാരുടെ ചുവടുപിടിച്ചാണ് ഇമ്രാന്‍ ഖാനും രാജ്യത്തെ വെള്ളപൂശി പ്രസ്താവന പുറത്തിറക്കിയത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പകരം ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്നാണ് ഇമ്രാന്‍ ഖാന്റെ വാദം. ആണവ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാതെ ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കണം. തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് സമാധാനത്തിനാണ്. പക്ഷെ അതിനെ ഭീരുത്വമായി വിചാരിക്കരുത്. ഇന്ത്യയുടെ ഏതൊരു പ്രവര്‍ത്തനത്തിനും പാകിസ്ഥാന്‍ ഉചിതമായ മറുപടി നല്‍കും. പാകിസ്ഥാന് എല്ലാ കഴിവുകളും ഉണ്ടെന്നും ഇമ്രാന്‍ ഖാന്റെ എക്‌സ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.