അമേരിക്കയിൽനിന്ന് നാടുകടത്തപ്പെടുന്ന ആളുകളെ സ്വീകരിക്കാൻ തയ്യാറുള്ള രാജ്യങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി ആഫ്രിക്കൻ രാജ്യമായ റുവാണ്ട. ഇതോടെ തങ്ങളുടെ പൗരന്മാരല്ലാത്ത നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാൻ സമ്മതിച്ച എൽ സാൽവഡോർ, മെക്സിക്കോ, കോസ്റ്റാറിക്ക, പനാമ തുടങ്ങിയ  രാജ്യങ്ങളുടെ പട്ടികയിൽ റുവാണ്ടയും ചേരും.

അമേരിക്കയിൽ ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളായ ലിബിയ, റുവാണ്ട എന്നിവയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് അടുത്ത  സ്രോതസ്സുകൾ സിഎൻഎന്നിനോട് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാർ യുഎസിൽ പ്രവേശിക്കുന്നതും താമസിക്കുന്നതും തടയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. 

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപടി ആരംഭിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അധികാരമേറ്റതിനുശേഷം, അദ്ദേഹത്തിന്റെ ഭരണകൂടം ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്തു. കഴിഞ്ഞ മാസം, ട്രംപ് ഭരണകൂടം യു.എസ്. തടങ്കലിൽ വച്ചിരുന്ന ഗുണ്ടാസംഘാംഗങ്ങളെ എൽ സാൽവഡോറിലേക്ക് നാടുകടത്തിയിരുന്നു.