മിക്ക രാജ്യങ്ങൾക്കുമെതിരെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ആദ്യം ഏർപ്പെടുത്തിയ വ്യാപകമായ ഇറക്കുമതി തീരുവകൾ പിൻവലിക്കാൻ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി പ്രമേയം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ് പ്രമേയം പാസാക്കാനാവാതെ പോയത്.
ആഗോള തീരുവകൾ നടപ്പാക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പ്രമേയം. എല്ലാ ഡെമോക്രാറ്റിക് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാരായ കെൻ്റക്കിയിലെ റാൻഡ് പോൾ, മെയ്നിലെ സൂസൻ കോളിൻസ്, അലാസ്കയിലെ ലിസ മർക്കോവ്സ്കി എന്നിവർ കൂടി അനുകൂലിച്ച് വോട്ട് ചെയ്തതോടെ ഫലം 49-49 എന്ന നിലയിൽ സമനിലയിലായി.
സെനറ്റർമാരായ മിച്ച് മക്കോണൽ, ഷെൽഡൺ വൈറ്റ്ഹൗസ് എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പ്രമേയം പാസാകാൻ കേവല ഭൂരിപക്ഷം (50 വോട്ടുകൾ) ആവശ്യമായിരുന്നു. 53-47 എന്ന നിലയിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ, നിയമപരമായ ഒരു നടപടിക്രമം ഉപയോഗിച്ചാണ് ഡെമോക്രാറ്റിക് സെനറ്റർ റോൺ വൈഡനും റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളും ഈ പ്രമേയത്തിൽ വോട്ടെടുപ്പ് ഉറപ്പാക്കിയത്.
പ്രമേയം സെനറ്റിൽ പാസായാലും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള പ്രതിനിധി സഭയിൽ ഇത് പരിഗണിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം, ട്രംപിൻ്റെ തീരുവ ചുമത്താനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന പ്രമേയങ്ങൾ വേഗത്തിൽ പരിഗണിക്കുന്നത് തടയാൻ പ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ നേരത്തെ വോട്ട് ചെയ്ത് തീരുമാനമെടുത്തിരുന്നു. ഇനി അഥവാ പ്രമേയം ഇരുസഭകളും പാസാക്കിയാലും പ്രസിഡൻ്റിൻ്റെ പരിഗണനയ്ക്ക് എത്തിയാൽ വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു.
ഏപ്രിലിൽ കാനഡയ്ക്കെതിരായ യുഎസ് തീരുവകൾ തടയാൻ ലക്ഷ്യമിട്ടുള്ള, എന്നാൽ ഇതിനേക്കാൾ പരിമിതമായ, സമാനമായൊരു പ്രമേയം 51-48 വോട്ടിന് സെനറ്റ് അംഗീകരിച്ചിരുന്നു. ഈ മാസം ആദ്യം തീരുവകൾ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മിക്ക രാജ്യങ്ങൾക്കുമെതിരെ പ്രഖ്യാപിച്ച ഉയർന്ന തീരുവകൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു. എന്നാൽ അതേസമയം, ചൈനയ്ക്കെതിരായ തീരുവ 145 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു.
വർഷത്തിൻ്റെ ആദ്യ പാദത്തിൽ യുഎസ് സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയെന്ന് വാണിജ്യ വകുപ്പ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, ‘ക്ഷമയോടെയിരിക്കാൻ’ ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഉയർന്ന യുഎസ് തീരുവ നേരിടുന്ന ചില രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ എത്താനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനോ, എപ്പോൾ കരാറുകൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ അവർ തയ്യാറായിട്ടില്ല.



