കോഴഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫേസ് ബുക്കിൽ വിമർശിച്ച അസം സ്വദേശിയായ തൊഴിലാളിയെ റിമാൻഡ് ചെയ്തു. ദിബ്രൂഗഡ് സോണിട്ട്പുർ ബോകജൻ ജാഗ്ലോവനി ഇദ്രിഷ് അലിയാണ് (23) പിടിയിലായത്.
ആറന്മുള നാൽക്കാലിക്കൽ പാലത്തിനുസമീപം മത്സ്യക്കച്ചവട കടയിലെ തൊഴിലാളിയാണ്. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്‍റ് ദീപ ജി. നായരുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. സമൂഹമാധ്യമത്തിൽ രാജ്യവിരുദ്ധ പരാമർശം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കിയെന്ന പരാതിയിൽ ബി.എൻ.എസിലെ വകുപ്പ് 196 പ്രകാരമാണ് ആറന്മുള പൊലീസ് കേസെടുത്തത്.
കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. വാടകക്ക് താമസിക്കുന്ന കിടങ്ങന്നൂർ വല്ലനയിലെ വീട്ടിൽ പരിശോധന നടത്തി മറ്റൊരു ഫോൺ കണ്ടെത്തി. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീണിന്‍റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.



