തനിക്കെതിരെയുള്ള സിബിഐ അന്വേഷണത്തിൽ ആരോപണങ്ങൾ നിഷേധിച്ച്  സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ  മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം.  അന്വേഷണം ശരിയായ രീതിയിലല്ലെന്നും അപ്പീലിൽ കെഎം എബ്രഹാം പറയുന്നു.  സിബിഐ അന്വേഷണം നിയമ വിരുദ്ധമെന്ന് കെഎം എബ്രഹാം ഹർജിയിൽ പറയുന്നു.

കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്സ് തന്റെ സഹോദരങ്ങളുടേത് കൂടിയാണെന്നും എബ്രഹാം പറയുന്നു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണം തന്നോടുളള പകയാണ്. പരാതിക്കാരനെതിരെ നേരത്തെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ എന്ന് എബ്രഹാം പറയുന്നു. 

മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ല. ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിർദേശം നൽകിയത്. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ അന്വേഷണ ഉത്തരവെന്നും ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനെന്നത് സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ല എന്നും എബ്രഹാം പറയുന്നു.