ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ‘ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം’ പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്ര സർക്കാരിനോടും മറ്റ് എതിർകക്ഷികളോടും വിശദീകരണം തേടി.

ജസ്റ്റിസുമാരായ ബി ആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച്, ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിഷയം നിയമനിർമ്മാണ സഭയുടെയോ സർക്കാരിൻ്റെയോ പരിധിയിൽ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ഇതുപോലെ, ഞങ്ങൾ നിയമസഭയിലും ഭരണകൂടത്തിൻ്റെ അധികാരത്തിലും കടന്നുകയറ്റം നടത്തുന്നുവെന്ന ആക്ഷേപങ്ങൾ ഉണ്ടാകാം,’ ജസ്റ്റിസ് ഗവായി പറഞ്ഞു.

ഹർജിയിൽ ഉന്നയിച്ച വിഷയത്തിൽ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബെഞ്ച് ആരാഞ്ഞു. ‘നിങ്ങൾ ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണം,’ ബെഞ്ച് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും മറ്റു ചിലത് സർക്കാരിൻ്റെ പരിഗണനയിലാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ, ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കുന്നതിന് ഒരു ദേശീയ ഉള്ളടക്ക നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ സൈറ്റുകളിൽ യാതൊരു ഫിൽട്ടറുമില്ലാതെ അശ്ലീല വസ്തുക്കൾ പ്രചരിപ്പിക്കുന്ന പേജുകളും പ്രൊഫൈലുകളും ഉണ്ട്. കൂടാതെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ അശ്ലീലത്തിന് സാധ്യതയുള്ള ഘടകങ്ങൾ അടങ്ങിയ ഉള്ളടക്കം പ്രദർശിപ്പിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചു.

ഇത്തരം ലൈംഗിക വൈകൃതങ്ങൾ യുവാക്കളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിനെ ദുഷിപ്പിക്കുകയും, ഇത് വികലവും പ്രകൃതിവിരുദ്ധവുമായ ലൈംഗിക പ്രവണതകളിലേക്ക് നയിക്കുകയും അതുവഴി കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യും എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അനിയന്ത്രിതമായ അശ്ലീല വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ സാമൂഹിക മൂല്യങ്ങളിലും മാനസികാരോഗ്യത്തിലും പൊതു സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഹർജിയിൽ ആശങ്ക പ്രകടിപ്പിച്ചു.

‘പൊതു ധാർമ്മികത സംരക്ഷിക്കുക, ദുർബലരായ ജനങ്ങളെ സംരക്ഷിക്കുക, ഡിജിറ്റൽ ഇടം വികലമായ പെരുമാറ്റത്തിനുള്ള ഒരു വിളനിലമായി മാറുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവ നാട് അതിൻ്റെ ഭരണഘടനാപരമായ കടമയായി ഉയർത്തിപ്പിടിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്,’ എന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം നിർണായകമായേക്കും.