അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ബസിലിക്കയിലെ പൗളിൻ ചാപ്പലിനും സ്ഫോർസ ചാപ്പലിനും ഇടയിൽ ഒരു വശത്താണ് വെളുത്ത ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഫ്രാൻസിസ് മാർപാപ്പ ധരിച്ചിരുന്ന കുരിശ് കല്ലറയ്ക്ക് മുകളിലുള്ള ചുമരിൽ സ്ഥാപിച്ചിരുന്നു.
ഏറ്റവും ലളിതമായ രീതിയിൽ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു. കന്യാമറിയത്തിന്റെ ഭക്തനായതിനാലാണ് അഞ്ചാംനൂറ്റാണ്ടിൽ പണിത ഈ പള്ളി ഫ്രാൻസിസ് മാർപാപ്പ അന്ത്യവിശ്രമത്തിന് തിരഞ്ഞെടുത്തത്.
കുടീരത്തിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഫ്രാൻസിസ് എന്നതിന്റെ ലത്തീൻ പദമായ ‘ഫ്രാൻസിസ്കസ്’ എന്നെഴുതി. ശനിയാഴ്ചത്തെ സംസ്കാരച്ചടങ്ങുകളിൽ 50 രാഷ്ട്രത്തലവന്മാരുൾപ്പെടെ 130 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.



