സംസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് വാഹന ഉടമകൾക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് അവസാനിപ്പിക്കാൻ സാധ്യത. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാഹന പരിശോധന നിലവിൽ ഗുരുതരമായ നിയമലംഘനമാണെന്ന് കണ്ടെത്തൽ. 

കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹന പരിശോധനയ്ക്കായി ഉപയോഗിക്കാൻ അംഗീകൃത ഡിവൈസുകളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഈ നിയമത്തിൽ ഒരിടത്തും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി നൽകുന്നില്ലെന്ന് റിട്ടയേർഡ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ പി എം ഷാജി വിശദീകരിച്ചു. രേഖകൾ പരിശോധിക്കുന്നതിന് പുറമെ, മൊബൈൽ ഫോണിൽ ചിത്രമെടുത്തുകൊണ്ട് നിയമലംഘനം കണ്ടെത്തിയാൽ വാഹന ഉടമകൾക്ക് പിഴ ചുമത്തി നോട്ടീസ് അയക്കാൻ നിയമപരമായി സാധ്യമല്ല. എന്നിട്ടും സംസ്ഥാനത്ത് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് പി എം ഷാജി ചൂണ്ടിക്കാട്ടി. 

ചില ഉദ്യോഗസ്ഥർ തങ്ങളുടെ ടാർഗറ്റ് പൂർത്തിയാക്കാൻ വേണ്ടി വഴിയിൽ പോകുന്ന വാഹനങ്ങളുടെയെല്ലാം ചിത്രമെടുത്ത് പിഴ ചുമത്തുന്ന പ്രവണത കാണുന്നുണ്ട്. ഇത് നിയമത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണോ അതോ ടാർഗറ്റ് പൂർത്തിയാക്കാനുള്ള ശ്രമം കൊണ്ടാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ മൊബൈൽ ഫോൺ ഉപയോഗിച്ച് പിഴ ചുമത്താൻ അധികാരമില്ല. വാഹന പരിശോധനകൾക്കായി അംഗീകൃത ക്യാമറകൾ മാത്രമേ ഉപയോഗിക്കാവൂ. ഇത്തരത്തിൽ മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്നത് വ്യക്തിഗത സ്വകാര്യതയുടെ ലംഘനമാണെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്. 

2021 ന് ശേഷമാണ് ഇത് സംബന്ധിച്ച പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാഹന പരിശോധന സാധാരണമായി തുടരുന്നു. പുതിയ നിയമം അനുസരിച്ച്, അംഗീകൃത ക്യാമറയിൽ ദൃശ്യമാകുന്ന 12 തരം കുറ്റങ്ങൾക്ക് മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂ. ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ മറ്റ് കാരണങ്ങൾ പറഞ്ഞ് പിഴ ഈടാക്കരുത്. നിയമപരമല്ലാത്ത ഇത്തരം കേസുകൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഇതിനോടകം ചുമത്തിയിട്ടുള്ള നിയമവിരുദ്ധമായ പിഴകൾ റദ്ദാക്കുകയും ഈടാക്കിയ തുക തിരികെ നൽകേണ്ടി വരികയും ചെയ്യും. ഇത് സർക്കാരിന് കോടികളുടെ വരുമാന നഷ്ടത്തിന് കാരണമാകുമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് പിഴ ചുമത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.