കരസേനയുടെ പ്രശസ്തമായ ബൊഫോഴ്സ് പീരങ്കികള്‍ കളമൊഴിയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനുശേഷമാണ്  ബൊഫോഴ്സിനെ ഒഴിവാക്കുന്നത്. കാലപ്പഴക്കവും ആവശ്യത്തിന് സ്പെയർ പാർട്സുകള്‍ ലഭ്യമല്ലാത്തതും തദ്ദേശീയമായ ആർട്ടിലറി ഗണ്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചതും  ബൊഫോഴ്സിന് തിരിച്ചടിയായി. 

ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന 1999ലെ കാർഗില്‍ യുദ്ധത്തില്‍ ഉയർന്ന മലനിരകളില്‍ തമ്ബടിച്ച പാക് സൈന്യത്തെയും ഭീകരവാദികളെയും തുരത്താൻ സൈന്യത്തെ വളരേയേറെ സഹായിച്ച ആയുധമായിരുന്നു ബൊഫോഴ്സ് പീരങ്കികള്‍.

അതേസമയം  ബൊഫോഴ്സ് പീരങ്കികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി വിവാദം അന്ന് രാജീവ് ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസർക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ബൊഫേഴ്സ് അഴിമതിക്കേസില്‍ 1990-ലാണ് സി.ബി.ഐ. കേസെടുത്തത്. ബൊഫേഴ്സ് മേധാവിയായിരുന്ന മാർട്ടിൻ ആർട്ബോ, ഇടനിലക്കാരനായ വിൻ ഛദ്ദ, ഹിന്ദുജ സഹോദരന്മാർ എന്നിവർക്കെതിരേയായിരുന്നു കേസ്. 

1986ലാണ് സ്വീഡിഷ് നിർമിതമായ ബൊഫോഴ്സ് പീരങ്കികള്‍ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്.  അന്ന് വാങ്ങിയ ബൊഫോഴ്സ് പീരങ്കികളില്‍ 200 എണ്ണം മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. നിലവില്‍ ഇവയുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്.