ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വൈദ്യുതി വകുപ്പിലെ ഒരു കരാര്‍ തൊഴിലാളിയെ ഈദ് ദിനത്തില്‍ പാലസ്തീന്‍ പതാക വീശിയതിന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വകുപ്പ് നടപടി. കൈലാഷ്പൂര്‍ പവര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന സാഖിബ് ഖാന്‍ മാര്‍ച്ച് 31 ന് ഈദ് നമസ്‌കാരത്തിന് ശേഷം പതാക വീശിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഈ പ്രവൃത്തി ദേശവിരുദ്ധം ആയി കണക്കാക്കിയാണ് നടപടി എടുത്തിരിക്കുന്നത്. ‘കൈലാഷ്പൂര്‍ പവര്‍ഹൗസിലെ കരാര്‍ തൊഴിലാളിയായ സാഖിബ് ഖാന്‍ ഈദ് ദിനത്തില്‍ നിസ്‌കാരം നടത്തിയ ശേഷം പലസ്തീന്‍ പതാക വീശി അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു,’ വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

‘സംഭവം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുകയും ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ബന്ധപ്പെട്ട കരാര്‍ കമ്പനിക്ക് ഒരു കത്ത് എഴുതി, ഖാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹാറന്‍പൂരില്‍ പലസ്തീന്‍ പതാക വീശിയ സംഘത്തിലെ 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മാര്‍ച്ച് 31 ന് ഈദ് ആഘോഷത്തിനിടെ പാലസ്തീന്‍ പതാകകള്‍ വീശി മുദ്രാവാക്യം വിളിക്കുന്നതായി വൈറലായ വീഡിയോയില്‍ കണ്ട എട്ട് പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.