യുഎസുമായുള്ള പഴയ ബന്ധം അവസാനിപ്പിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാര്‍ണിയുടെ പ്രതികരണം. കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നായിരുന്നു കാര്‍ണിയുടെ ഏറ്റവും പുതിയ പ്രതികരണം.

ട്രംപിന്റെ നിരന്തരമായ തീരുവ യുദ്ധത്തില്‍ പല രാജ്യങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ഈ അഭിപ്രായ പ്രകടനം. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രതികരണം. ഇത് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രില്‍ 28ന് കാനഡയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ണി തന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്, അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി.