അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് യുനിസെഫ്. ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അഫ്ഗാനിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യുനിസെഫിന്റെ അഭ്യര്‍ത്ഥന.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ പെണ്‍കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ പഠിക്കേണ്ട എന്ന തീരുമാനം 4,00,000 പെണ്‍കുട്ടികള്‍ക്ക് കൂടി വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി. 2021ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും പ്രതിസന്ധിയിലാണ്. ഭാവി സുരക്ഷിതമാക്കുന്നതിന് വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം.