നാഗ്പൂരിലെ വര്‍ഗീയ അക്രമം മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയാണെന്നും, ജനക്കൂട്ടം പ്രത്യേക വീടുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

മൂന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ 33 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതായും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെ കോടാലി കൊണ്ട് ആക്രമിച്ചതായും നിയമസഭയില്‍ സംസാരിച്ച ഫഡ്നാവിസ് പറഞ്ഞു. മധ്യ നാഗ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ മൂന്ന് ഡിസിപിമാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 12 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

”നാഗ്പൂരിന്റെ ചില ഭാഗങ്ങളില്‍ സാമൂഹിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം ആളുകള്‍ ആസൂത്രിതമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. മൂന്ന് ഡിസിപിമാര്‍ ഉള്‍പ്പെടെ മുപ്പത്തിമൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് പൗരന്മാര്‍ക്കും പരിക്കേറ്റു, അവരില്‍ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു,” ഫഡ്നാവിസ് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ മതം നോക്കാതെ നടപടിയുണ്ടാവുമെന്ന് ആഭ്യന്തര വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുക എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ സംഭരിച്ച ആയുധങ്ങളും കല്ലുകള്‍ നിറച്ച ഒരു ട്രോളിയുമാണ് ജനക്കൂട്ടത്തിന്റെ കൈവശമുണ്ടായിരുന്നതെന്ന് ഫഡ്നാവിസ് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരത്തിന് നേരെ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂര്‍ നഗരത്തിലെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരവധി വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.