ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും വിവിധ ആശുപത്രി ചികിത്സകള്‍ ആവശ്യമാണെന്ന് വത്തിക്കാന്‍ ശനിയാഴ്ച അറിയിച്ചു. 88 വയസ്സുള്ള മാര്‍പ്പാപ്പ വെള്ളിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരു മാസം പിന്നിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമാണെന്നും ജീവന്‍ അപകടത്തിലാക്കുന്ന ശ്വാസതടസ്സങ്ങള്‍ നിറഞ്ഞ ഗുരുതരമായ ഒരു കാലഘട്ടത്തിന് ശേഷം ആരോഗ്യം സാവധാനം മെച്ചപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

‘പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥകള്‍ സ്ഥിരമായി തുടരുന്നു, കഴിഞ്ഞ ആഴ്ച കാണിച്ച പുരോഗതി സ്ഥിരീകരിക്കുന്നു. പരിശുദ്ധ പിതാവിന് ഇപ്പോഴും ആശുപത്രി മെഡിക്കല്‍ തെറാപ്പി, മോട്ടോര്‍, ശ്വസന ഫിസിയോതെറാപ്പി എന്നിവ ആവശ്യമാണ്. ഈ ചികിത്സകള്‍ നിലവില്‍ കൂടുതല്‍ പുരോഗതി കാണിക്കുന്നു,’ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു സായാഹ്ന ബുള്ളറ്റിനില്‍ വത്തിക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന് ഓക്‌സിജന്‍ തെറാപ്പി നല്‍കി വരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.