കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. അപ്പീൽ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. ഇതോടെ നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തന്നെ തുടരും.
പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീൽ നൽകിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണു നിലവിലെ അന്വേഷണം നടത്തുന്നതെന്നായിരുന്നു നവീൻ്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. എന്നാൽ, നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2024 ഒക്ടോബർ 15നാണു നവീൻ ബാബു മരിച്ചത്. സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് അപ്പീലിലെ ആവശ്യം.



