ട്രാന്‍സ്ജെന്‍ഡര്‍ യുവാക്കള്‍ക്ക് പരിചരണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് സ്‌റ്റേ. സിയാറ്റിലിലെ ഒരു ഫെഡറല്‍ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. വാഷിംഗ്ടണ്‍, ഒറിഗോണ്‍, മിനസോട്ട എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍മാര്‍ ഈ നയത്തെ വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് യുഎസ് ജില്ലാ കോടതി ജഡ്ജി ലോറന്‍ കിംഗ് നേരത്തെ രണ്ടാഴ്ചത്തെ വിലക്ക് ഈ തീരുമാനത്തിനു മേല്‍ പുറപ്പെടുവിച്ചിരുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദത്തില്‍ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ഹര്‍ജിയുടെ ഒരു ഭാഗം കിംഗ് നിരസിച്ചു.  

ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യത്തേത്, ലിംഗ പ്രത്യയശാസ്ത്ര തീവ്രവാദത്തില്‍ നിന്നും സ്ത്രീകളെ പ്രതിരോധിക്കുക, ‘ലിംഗ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന’ പ്രോഗ്രാമുകളില്‍ നിന്ന് ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കാന്‍ ശ്രമിക്കുക എന്നതാണ്. 

രണ്ടാമത്തേത്, ‘കെമിക്കല്‍, സര്‍ജിക്കല്‍ മ്യൂട്ടിലേഷനില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍’, 19 വയസ്സിന് താഴെയുള്ളവര്‍ക്ക് ലിംഗഭേദം സ്ഥിരീകരിക്കുന്ന പരിചരണം നല്‍കുന്ന മെഡിക്കല്‍ സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള ഗവേഷണ-വിദ്യാഭ്യാസ ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് ഇത് നിര്‍ദ്ദേശിക്കുന്നു. ഉത്തരവിനെത്തുടര്‍ന്ന്, രാജ്യത്തെ നിരവധി ആശുപത്രികള്‍ ഹോര്‍മോണ്‍ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു.