ഓഹരി വിപണിയിലെ തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർപേഴ്‌സൺ മാധവി പുരി ബുച്ച് , ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ മുംബൈയിലെ പ്രത്യേക അഴിമതി വിരുദ്ധ കോടതി ശനിയാഴ്ച ഉത്തരവിട്ടു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതിൽ വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് താനെ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിൽ പ്രത്യേക ജഡ്ജി എസ്.ഇ. ബംഗാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സെബി ഉദ്യോഗസ്ഥർ അവരുടെ നിയമപരമായ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു, വിപണി കൃത്രിമത്വം സാധ്യമാക്കി, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിംഗ് അനുവദിച്ചുകൊണ്ട് കോർപ്പറേറ്റ് തട്ടിപ്പിന് വഴിയൊരുക്കി എന്ന് പരാതിക്കാരൻ വാദിച്ചു.



