മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുമായി മോണിക്ക ലെവിന്‍സ്‌കി. താനുമായുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബില്‍ ക്ലിറ്റണ്‍ രാജിവെക്കേണ്ടത് തന്നെയായിരുന്നുവെന്ന് മോണിക്ക വ്യക്തമാക്കുന്നു. അല്ലെങ്കില്‍ ആ ബന്ധത്തിന്റെ പേരില്‍ ഒരു യുവ ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. മോണിക്കയുടെ ആരോപണം ആദ്യം പുറത്ത് വന്നപ്പോള്‍ ക്ലിന്റന്‍ നിഷേധിക്കുകയായിരുന്നു.

തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് രാജിവെക്കുകയായിരുന്നു ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ ബില്‍ ക്ലിറ്റന് മുന്നിലുണ്ടായിരുന്ന ഏറ്റവും മികച്ച മാര്‍ഗം. അല്ലെങ്കില്‍ കള്ളം പറയാതെ കരിയറിന്റെ തുടക്കത്തിലുള്ള ഒരു ഉദ്യോഗസ്ഥയെ വിവാദങ്ങളിലേക്ക് തള്ളിയിടാതെ ഓഫീസില്‍ തന്നെ തുടരാനുള്ള മാര്‍ഗം കണ്ടെത്തുകയായിരുന്നു വേണ്ടതെന്നും അവര്‍ പറഞ്ഞു. അലക്‌സ് കൂപ്പര്‍ ഹോസ്റ്റ് ചെയ്ത ‘കോള്‍ ഹെര്‍ ഡാഡി’ പോഡ്കാസ്റ്റിലൂടെയായിരുന്നു മോണിക്ക ലെവിന്‍സ്‌കിയുടെ തുറന്ന് പറച്ചില്‍.

താന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തത് ബില്‍ ക്ലിറ്റനാണ്. അതാണ് കൂടുതല്‍ അപലപനീയം. തന്നെ ഏതെങ്കിലും തരത്തില്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. ആ ബന്ധത്തില്‍ ഒരു തരം സമ്മതം ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തി എന്ന നിലയില്‍ തന്നെ ഒരിക്കലും അങ്ങനെ ഒരു സ്ഥാനത്ത് നിര്‍ത്താതിരിക്കേണ്ടത് ക്ലിന്റന്റെ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹം ആദ്യം ആരോപണം നിഷേധിച്ചത് തന്നെ സമൂഹം വലിയ രീതിയില്‍ കീറി മുറിക്കുന്നതിന് ഇടയാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1995 ലാണ് മോണിക്ക വൈറ്റ് ഹൗസില്‍ ഇന്റേണ്‍ഷിപ്പിനായി എത്തിയത്. ഈ സമയത്ത് ബില്‍ ക്ലിന്റനുമായി പരിചയത്തിലായി. ഈ പരിചയമാണ് രഹസ്യ ബന്ധത്തിലേക്ക് വളര്‍ന്നത്. ലെവിന്‍സ്‌കി പ്രസിഡന്റിന്റെ ഓവല്‍ ഓഫിസിലേക്ക് ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. ഈ വിഷയം ഓഫീസില്‍ ഒരു മുറുമുറുപ്പായി ഉയര്‍ന്നതോടെ മോണിക്കയെ പെന്റഗണിലേക്ക് സ്ഥലം മാറ്റി.

പെന്റഗണില്‍ വെച്ച് സഹപ്രവര്‍ത്തകയായ ലിന്‍ഡ ട്രിപ്പിനോട് മോണിക്ക ആദ്യമായി ബില്‍ ക്ലിന്റനിമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറയുന്നത്. ഈ വിവരം ലിന്‍ഡ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് ക്ലിന്റന്‍ വിരുദ്ധയായ ലൂസിയാന്‍ ഗോള്‍ഡ്‌ബെര്‍ഗിന്റെ അടുത്തേക്ക് എത്തിച്ചത് പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് എത്തിച്ചു. ക്ലിന്റന്‍ ആദ്യം ബന്ധം നിഷേധിക്കുകയാണ് ചെയ്തത്. എന്നാല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ വിവാദം സത്യമാണെന്ന് അംഗീകരിച്ചു. 1998ല്‍ ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതിലേക്ക് വരെ ഈ വിവാദം നയിച്ചു.