‘വേലി തന്നെ വിളവ് തിന്നുക’ എന്ന പഴഞ്ചൊല്ല് കേൾക്കാത്ത മലയാളിയുണ്ടാകില്ല. സംരക്ഷിക്കേണ്ടവർ തന്നെ ഉപയോക്താക്കളാകുന്നതിനെ കുറിച്ചാണ് പഴഞ്ചൊല്ല്. സമാനമായ ഒരു അവസ്ഥയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു ടിക്കറ്റും കൈയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ യൂണിഫോമില്‍, ട്രെയിനിലെ എസി കോച്ചില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. അദ്ദേഹത്തെ ടിടിഇ വന്ന് എഴുന്നേപ്പിച്ച് വിടുന്നതായിരുന്നു വീഡിയോ റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

എസി കമ്പാർട്ട്മെന്‍റിലെ ലോവര്‍ ബര്‍ത്തില്‍ നിന്നും യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എഴുന്നേറ്റ് ഇരുന്ന് തന്‍റെ ഷൂ ലേസ് കെട്ടുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇയാളുടെ സമീപത്ത് തന്നെ ടിടിഇ നില്‍ക്കുന്നത് കാണാം. ‘ഔദ്ധ്യോഗിക യൂണിഫോം ധരിച്ചാല്‍ നിങ്ങളോട് ഒരു ടിടിഇ ടിക്കറ്റ് ആവശ്യപ്പെടില്ലെന്നാണോ നിങ്ങൾ കരുതിയത്?  നിങ്ങൾക്കൊരു ജനറല്‍ കോച്ച് ടിക്കറ്റ് പോലുമില്ല. എന്നിട്ടും നിങ്ങൾ എസി കോച്ചില്‍ കയറി കിടന്ന് ഉറങ്ങുന്നു.’ ടിടിഇ പോലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്നത് വീഡിയോയില്‍ കേൾക്കാം. 

നിങ്ങളുടെ വീട് പോലെ നിങ്ങൾക്ക് എവിടെയും കിടന്നുറങ്ങാന്‍ പറ്റുന്ന ഒരു സ്ഥലമാണിത് എന്ന് നിങ്ങൾ കരുതിയോ? എല്ലാ ഒഴിഞ്ഞ സീറ്റുകളിലും യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥരാണോ? എഴുന്നേറ്റ് പോ. നിങ്ങൾ സ്ലീപ്പര്‍ കോച്ചിലേക്ക് പോകരുത് നേരെ ജനറലില്‍ പോയി നിൽക്ക്.’ ടിടിഇ പോലീസ് ഉദ്യോഗസ്ഥനോട് വിളിച്ച് പറയുന്നതും വീഡിയോയില്‍ കേൾക്കാം. വീഡിയോയ്ക്കോ താഴെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. ആരാണ് ട്രെയിന്‍ കോച്ചിലെ ബോസ് എന്ന് ടിടിഇ കാണിച്ച് കൊടുത്തുവെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കുറഞ്ഞത് 250 രൂപ പിഴ ഈടാക്കും എന്നിട്ടും പോലീസുകാരന് പിഴ ചുമത്താതിരുന്നതിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ വിമര്‍ശിച്ചു.