മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കിഴക്കന്‍ ലബനനിലെ ബെക്കാ വാലി മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മച്ച്ഘരയിലെ വസതിയിലായിരുന്ന നേതാവിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശരീരത്തില്‍ ആറ് തവണ വെടിയേറ്റ ഹമാദിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലെബനീസ് അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലും ഹമാസും തമ്മില്‍ ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംഭവം.

കരാര്‍ പ്രകാരം ജനുവരി 26 മുതല്‍ തെക്കന്‍ ലെബനനില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കും. ഇതോടെ ഇസ്രായേലി അതിര്‍ത്തിയായ ലിറ്റാനി നദിക്ക് വടക്കു നിന്നും ഹിസ്ബുള്ളയും പിന്‍വാങ്ങും. ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തില്‍ 1.2 ലക്ഷത്തിലധികം ലെബനീസ് ജനങ്ങളെയും 50,000 ഓളം ഇസ്രയേലികളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഷെല്ലാക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി.