വാഷിംഗ്ടണ്‍ പോസ്റ്റ് ജീവനക്കാര്‍ ബുധനാഴ്ച അവരുടെ പത്രത്തിന്റെ ഉടമയായ ജെഫ് ബെസോസിന് തങ്ങളുടെ ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഒരു കത്ത് നല്‍കി. പത്രത്തിന്റെ ഉടമ എന്ന നിലയില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാനും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. 400 ലധികം റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ഒപ്പിട്ട കത്തില്‍, ബെസോസിനോട് പോസ്റ്റിന്റെ ഡി.സി ഓഫീസില്‍ വന്ന് ന്യൂസ് റൂം നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്നും വ്യക്തമാക്കുന്നു. കത്ത് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്‍പിആറും ദി ന്യൂയോര്‍ക്ക് ടൈംസും ആണ്.

ഒരു വര്‍ഷത്തെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് തങ്ങളുടെ പ്രശ്‌നങ്ങളില്‍  ഇടപെടണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ എന്‍ഡോഴ്സ്മെന്റുകളുമായി ബന്ധപ്പെട്ട ബെസോസിന്റെ തീരുമാനം, പ്രസാധകനായ വില്‍ ലൂയിസിന്റെ ജീവനക്കാരുമായി ഇടപഴകാന്‍ വിസമ്മതം, 2024-ല്‍ 100 മില്യണ്‍ ഡോളറിലധികം നഷ്ടം, ദീര്‍ഘകാല പോസ്റ്റ് നിരൂപകനായ ഡൊണാള്‍ഡ് ട്രംപുമായുള്ള ബെസോസിന്റെ ബന്ധം എന്നീ കാരണങ്ങളാല്‍ സ്റ്റാഫര്‍മാരും വായനക്കാരും പോസ്റ്റ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു കത്ത് ജീവനക്കാര്‍ ബെസോസിന് നല്‍കിയത്.

സുതാര്യതയുടെ പാരമ്പര്യം ലംഘിച്ച് വായനക്കാരെ ഈ സ്ഥാപനത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചതും, തങ്ങളുടെ ഏറ്റവും മികച്ച ചില സഹപ്രവര്‍ത്തകരെ വാഷിംഗ്ടണ്‍ പോസ്റ്റവിടാന്‍ പ്രേരിപ്പിച്ചതുമായ സമീപകാല നേതൃത്വ തീരുമാനങ്ങളില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്, കൂടുതല്‍ വിടവാങ്ങലുകള്‍ ആസന്നമാണെന്നും കത്തില്‍ പറയുന്നു. ഉടമയുടെ പ്രത്യേകാവകാശമായി ഞങ്ങള്‍ അംഗീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ അംഗീകാരത്തിന്റെ പ്രശ്‌നത്തിനപ്പുറത്തേക്ക് ഇത് പോകുന്നു. ഇത് നമ്മുടെ മത്സരശേഷി നിലനിര്‍ത്തുന്നതിനെക്കുറിച്ചും നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും തുറന്ന ആശയവിനിമയം നടത്തി ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുമാണ് വ്യക്തമാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.