തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ പ്രതികരണവുമായി മകൻ സനനന്ദൻ. കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്നും തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്നും മകൻ സനന്ദൻ പറഞ്ഞു. അത് കല്ലറ അല്ലെന്നും ഋഷി പീഡമാണെന്നും മകൻ പറഞ്ഞു. അച്ഛന്‍റെ സമാധി സ്ഥലം പൊളിക്കാൻ സമ്മതിക്കില്ല. അച്ഛനെ കാണാതായെന്ന പരാതി അന്വേഷിക്കാൻ സമാധി സ്ഥലം പൊളിക്കാതെ തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് പരിശോധന നടത്താം.

നാട്ടുകാര്‍ പരാതി നൽകിയത് അച്ഛനെ കാണാനില്ലെന്ന് പറഞ്ഞിട്ടാണ്. അങ്ങനെയാണെങ്കിൽ തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് അതിൽ ആളുണ്ടോയെന്ന് പരിശോധിക്കട്ടെ. അച്ഛന്‍റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തതെന്നും മകൻ സനന്ദൻ പറഞ്ഞു. അച്ഛൻ മുമ്പ് ചുമട്ടു തൊഴിലാളിയായിരുന്നു. ചെറുപ്പത്തിൽ അച്ഛനൊപ്പം വയലിൽ പണിക്ക് പോയിരുന്നു. അങ്ങനെ എല്ലാ ജോലിയും ചെയ്തിരുന്നു. സമാധിയിരുത്തിയതും മറ്റു കാര്യങ്ങളും എല്ലാം ചെയ്തതും ഞങ്ങള്‍ തന്നെയാണ്.ഋഷി പീഡത്തിലാണ് അച്ഛൻ ഇരുന്നത്. അതിന്‍റെ മുകള്‍ ഭാഗം കെട്ടാൻ മാത്രമാണ് അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നത്. 

അച്ഛൻ സമാധിയാകുമെന്ന് പറഞ്ഞപ്പോൾ അമ്മ പോ ചേട്ടാ എന്ന് പറഞ്ഞു. തമാശ ആണെന്നാണ് കരുതിയത്. ഋഷി പീഠത്തിൽ ഇരുന്നാണ് അച്ഛൻ സമാധിയായത്. ജോലി സ്ഥലത്ത് നിൽക്കുമ്പോഴാണ് അനുജൻ വിളിച്ച് അച്ഛന് കാണാണം വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഞാൻ എത്തിയപ്പോള്‍ അച്ഛാ അച്ഛാ എന്ന് വിളിച്ചശേഷം കുലുക്കി നോക്കിയിട്ടും അനങ്ങിയില്ല.

പത്മാസനത്തിലാണ് അച്ഛൻ ഇരുന്നത്.  മൂക്കിൽ കൈവെച്ചപ്പോള്‍ ശ്വാസമുണ്ടായിരുന്നില്ല. വയറിന് അനക്കമായിരുന്നില്ല. ഒരുപാട് തവണ വിളിച്ചുനോക്കിയിരുന്നു. അത് സത്യമുള്ള കാര്യമാണ്. അച്ഛൻ സമാധിയായത് തന്നെയാണെന്നും സനന്ദൻ പറഞ്ഞു. സമാധാനമായി പോകുന്ന ഈ ക്ഷേത്രത്തിൽ വെച്ചാണ് അച്ഛൻ സമാധിയായിട്ടുള്ളത്.സമാധി അത്ര നിസാര കാര്യമല്ല. വെറുതെ പോയിരുന്നാൽ സമാധിയാകില്ല. അതിനൊക്കെ ഓരോ ധ്യാനങ്ങളുണ്ട്, സമാധിയായാൽ പിന്നെ ആരും തൊടാൻ പാടില്ലെന്നും സനന്ദൻ പറഞ്ഞു.