ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിൽ രണ്ട് ട്രാമുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്കേറ്റു. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പാരീസിന് പുറത്തുള്ള ഫ്രാൻസിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നാണ് സ്ട്രാസ്ബർഗ് റെയിൽവേ സ്റ്റേഷൻ. അപകടത്തിന്റെ ആഘാതം നഗരത്തെയും യാത്രക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
അപകടത്തിൽ ഏകദേശം അൻപതോളം പേർക്ക് പരിക്കേറ്റതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. ഗതാഗത മന്ത്രി ഫിലിപ്പ് ടാബറോട്ട് ആദ്യം 36 പേർക്കാണ് പരിക്കേറ്റതെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കൂടുതൽ പേർക്ക് പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, സ്റ്റേഷന് സമീപമുള്ള തുരങ്കത്തിൽ രണ്ട് ട്രാമുകളും തകർന്ന നിലയിൽ കാണാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു ട്രാം പാളം തെറ്റിയതായും കാണാം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പരിക്കേറ്റവരെ പാരാമെഡിക്കുകളും അഗ്നിശമന സേനാംഗങ്ങളും സ്ട്രെച്ചറുകളിൽ ആംബുലൻസുകളിലേക്ക് മാറ്റി. മറ്റ് യാത്രക്കാർക്ക് സ്റ്റേഷന്റെ ഗ്ലാസ് മേൽക്കൂരയ്ക്ക് കീഴിൽ പ്രഥമശുശ്രൂഷ നൽകി. ഒരു ട്രാം പൂർണ വേഗത്തിൽ പിന്നിലേക്ക് പോവുകയായിരുന്നുവെന്ന് ജോഹാൻ എന്ന ദൃക്സാക്ഷി മാധ്യമങ്ങളോട് പ്രതികരിച്ചു. ബ്രേക്കിൽ എന്തോ തകരാറുണ്ടായിരുന്നു എന്നും വലിയ ശബ്ദവും സ്ഫോടനവും കേട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ട്രാസ്ബർഗ് മേയർ ജീൻ ബാർസെഘിയാനും മറ്റ് ഉദ്യോഗസ്ഥരും ഉടൻതന്നെ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. രണ്ട് ട്രാമുകൾ സ്റ്റേഷന് താഴെയുള്ള പ്ലാറ്റ്‌ഫോമിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് മേയർ അറിയിച്ചു. ട്രാമുകളിൽ നിറയെ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടിയിടിയുടെ ആഘാതത്തിൽ ചിലർക്ക് മാനസികാഘാതം സംഭവിച്ചിട്ടുണ്ട്.
സ്ട്രാസ്ബർഗ് ട്രാൻസ്‌പോർട്ട് കമ്പനി (സിടിഎസ്) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ പാട്രിക് മാസിജേവ്‌സ്‌കി, നഗരത്തിൽ നടന്ന പ്രകടനങ്ങൾ ട്രാം ഗതാഗതത്തെ തടസ്സപ്പെടുത്തിയിരുന്നുവെന്നും ഇത് അപകടത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു. തലയ്ക്ക് മുറിവുകൾ, ഒടിവുകൾ, കാൽമുട്ടിന് ഉളുക്ക് എന്നിങ്ങനെയുള്ള പരിക്കുകളാണ് കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഗുരുതരമായ പരിക്കുകൾ ആർക്കും ഇല്ലെന്നും അധികൃതർ അറിയിച്ചു.
1960-ൽ സർവീസ് നിർത്തിയ ശേഷം 1994-ൽ ട്രാമുകൾ വീണ്ടും അവതരിപ്പിച്ച ആദ്യത്തെ പ്രധാന ഫ്രഞ്ച് നഗരമാണ് സ്ട്രാസ്ബർഗ്. ട്രാമുകൾ വീണ്ടും ആരംഭിച്ചതിനുശേഷം ഇത്രയും വലിയ അപകടം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ് ട്രാം ശൃംഖല. ട്രാമുകൾ കൂട്ടിയിടിക്കുന്നത് അപൂർവ സംഭവമാണെന്നും നഗര കേന്ദ്രത്തിൽ ട്രാമുകൾ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും അതിനാൽ ട്രാമുകൾ യാത്രക്കാർക്ക് സുരക്ഷിതമായ ഗതാഗത മാർഗ്ഗമാണെന്നും ബന്ധത്തപ്പെട്ടവർ പറയുന്നു.
1998-ൽ സ്ട്രാസ്ബർഗിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് ഇതേ തുരങ്കത്തിൽ ഒരു ട്രാം മറ്റൊന്നുമായി കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ ആസ്ഥാനം കൂടിയാണ് ചരിത്രപരമായ അൽസേസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്ട്രാസ്ബർഗ് നഗരം.



