തെക്കന്‍ കാലിഫോര്‍ണിയയിലെ വന്‍ കാട്ടുതീ ലോസ് ആഞ്ചലസ് നഗരപ്രാന്തത്തിലെ ജനവാസ മേഖലകളില്‍ എത്തിയതിനെ തുടര്‍ന്ന് 30,000 പേരെ ഒഴിപ്പിച്ചു. തീ അതിവേഗം പടരാന്‍ തുടങ്ങിയതിനാല്‍ പസഫിക് പാലിസേഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം 2,900 ഏക്കറിലധികം അഗ്നിവിഴുങ്ങി. സീസണല്‍ സാന്താ അന കാറ്റിനെ തുടര്‍ന്നാണ് തീ പടര്‍ന്നത്.

ചൊവ്വാഴ്ച രാവിലെ 10:30 ഓടെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് വീശുന്ന ശക്തമായ കാറ്റ് തീയുടെ കരുത്ത് കൂട്ടുകയാണ്. തെക്കന്‍ കാലിഫോര്‍ണിയക്കാര്‍ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശമുണ്ട്. പ്രദേശവാസികള്‍ വീടുകളും കാറുകളുമെല്ലാം ഉപേക്ഷിച്ച് ഓടുകയാണ്. പലരും പസഫിക് പാലിസേഡ്സ് ഏരിയയില്‍ നിന്ന് പലായനം ചെയ്തപ്പോള്‍ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ കാറുകള്‍ ഉപേക്ഷിച്ച് തീയില്‍ നിന്ന് രക്ഷപ്പെടാന്‍ കാല്‍നടയായി ആള്‍ക്കാര്‍ ഓടിരക്ഷപ്പെട്ടു.

അഗ്‌നിശമന സേനാംഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഡസന്‍ കണക്കിന് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയിട്ടു. അതേസമയം മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോകുന്നതിന് മുമ്പായി ചിലര്‍ കാട്ടുതീ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി കാറ്റ് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. നാഷണല്‍ വെതര്‍ സര്‍വീസ് അനുസരിച്ച് ലോസ് ആഞ്ചലസ്, വെഞ്ചുറ കൗണ്ടികളില്‍ കാറ്റ് മണിക്കൂറില്‍ 100 മൈല്‍ സ്പീഡിലാണ് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് തെക്കന്‍ കാലിഫോര്‍ണിയയില്‍ വര്‍ധിച്ചുവരുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.