ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ ലൈം​ഗിക പീഡന പരാതിയുമായി സഹോദരി ആൻ ആൾട്ട്മാൻ രം​ഗത്ത്. 1997 നും 2006 നും ഇടയിൽ സഹോദരൻ തന്നെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതുവെന്നാരോപിച്ച് ഇവർ കേസ് ഫയൽ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.  മിസോറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് സാം ആൾട്ട്മാനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

മിസോറിയിലെ ക്ലേട്ടണിലുള്ള കുടുംബ വീട്ടിൽവെച്ചായിരുന്നു പീഡനമെന്നും സാമിന് 12ഉം സഹോദരിക്ക് മൂന്നും വയസ്സുമുള്ളപ്പോൾ തുടങ്ങി പീഡനം സാം ആൾട്ട്മാൻ പ്രായപൂർത്തിയാകുന്നതുവരെ തുടർന്നുവെന്നും ലൈം​ഗിക ദുരുപയോഗം തനിക്ക് കടുത്ത വൈകാരിക, മാനസിക വേദനയുണ്ടാക്കിയെന്നും വിഷാദത്തിൽപ്പെട്ടുവെന്നും സഹോദരി പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം സഹോദരിയുടെ ആരോപണം നിഷേധിച്ച് സാം ആൾട്ട്മാൻ രം​ഗത്തെത്തി. സഹോദരിയുടെ ആരോപണം തീർത്തും അസംബന്ധമാണെന്ന് ആണ് അദ്ദേഹത്തിന്റെ പ്രതികരണം.