ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിനെതിരായ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ടു. ലോട്ടറിയിലൂടെ 15,000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.

2014ൽ ആരംഭിച്ച അന്വേഷണത്തിൽ ലോട്ടറി വിൽപനയുടെ പേരിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 1000 കോടി രൂപയുടെ സ്വത്തുക്കൾ മാർട്ടിനുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിട്ടുണ്ട്. ഇതിൽ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റ് പിടിച്ചെടുത്തു. 

സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരായി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിൽക്കാത്ത ടിക്കറ്റുകൾക്ക് സമ്മാനം നൽകി. പിന്നീട് ഈ ടിക്കറ്റുകൾ ഉപയോഗിച്ച് വസ്തുക്കൾ വാങ്ങി. 1500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് മേഘാലയ സർക്കാരും പരാതി നൽകിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ നവംബറിൽ ഇ ഡി നടത്തിയ റെയ്ഡിൽ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.