തിരുവനന്തപുരത്ത് നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ അധ്യാപികയാണ് കുട്ടിയെ മുറിവേൽപ്പിച്ചത്. സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്തു. ഉച്ചക്ക് ശുചിമുറിയില്‍ പോയതിന് അധ്യാപിക വഴക്ക് പറയുകയും തുടർന്ന് കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
എൽ.കെ.ജി വിദ്യാർഥിനിയാണ് കുട്ടി. സ്കൂളിൽനിന്ന് വീട്ടിലെത്തിയ കുട്ടിയെ മുത്തശ്ശി കുളിക്കാൻ വിളിച്ചപ്പോഴാണ് മർദ്ദനവിവരം അറിയുന്നത്. മുത്തശ്ശി കുട്ടിയുമായി സ്കൂളിലെത്തി വിവരം തിരക്കി. സി.സി.ടി.വിയിൽ അധ്യാപിക കുട്ടിയെ മർദ്ദിക്കുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.
അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതർ അറിയിച്ചു. കുട്ടിയുടെ വീട്ടുകാർ അധ്യാപികക്ക് എതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.



