യു.കെയിലെ പ്രശസ്തമായ കേംബ്രിഡ്ജ് യൂനിയന്‍ സൊസൈറ്റിയുടെ പ്രസിഡന്‍റായി ഇന്ത്യന്‍ വംശജയും വിദ്യാര്‍ഥിനിയുമായ അനൗഷ്‌ക കാലെ. 20കാരിയായ അനൗഷ്‌ക 126 വോട്ട് നേടിയാണ് അടുത്ത ഈസ്റ്റർ 2025 ടേമിലേക്ക് പ്രസിഡന്‍റ് പദവിയിലെത്തിയത്.

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ 1815ൽ രൂപീകൃതമായ ഡിബേറ്റിങ് സൊസൈറ്റി ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംവാദ സമൂഹമാണ്. പ്രസിഡന്‍റ് പദവിയിൽ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയും നാലാമത്തെ ഏഷ്യൻ വംശജയുമായ അനൗഷ്‌ക കാലെ ചരിത്രത്തിൽ ഇടംനേടി.

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സിഡ്‌നി സസ്സെക്‌സ് കോളജിലെ ഇംഗ്ലീഷ് ഭാഷാ വിദ്യാർഥിയാണ് അനൗഷ്‌ക. തത്വചിന്തകനും ധനതത്വ ശാസ്ത്രജ്ഞനുമായ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സ്, നോവലിസ്റ്റ് റോബര്‍ട്ട് ഹാരിസ്, ബ്രിട്ടീഷ് ഇന്ത്യനും കോബ്ര ബിയർ സ്ഥാപകനുമായ കാരന്‍ ബിലിമോറിയ അടക്കമുള്ള പ്രമുഖര്‍ പ്രസിഡന്‍റ് പദവി വഹിച്ചിട്ടുണ്ട്.

യു.എസ്. മുന്‍ പ്രസിഡന്‍റുമാരായ തിയോഡോര്‍ റൂസ്‌വെല്‍റ്റ്, റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് തച്ചര്‍, ജോണ്‍ മേജര്‍, ലോക പ്രശസ്തരായ സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ്, ദലൈലാമ തുടങ്ങിയ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ പ്രമുഖരെ എത്തിച്ച് വിപുലമായ ചർച്ചകൾ കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന സൊസൈറ്റി അനൗഷ്കയുടെ നേതൃത്വത്തിൽ പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്നാണ് കരുതുന്നത്. പ്രസിഡന്‍റ് പദവിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും കൂടുതൽ മാറ്റങ്ങൾക്കായി പരിശ്രമിക്കുമെന്നും അനൗഷ്ക കാലെ മാധ്യമങ്ങളോട് വ്യക്തമാക്കി.