ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ അസ്‌മോലിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കിയതായി പൊലീസ്. സംഭാലിലെ അസ്‌മോലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ത്താല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. അംരോഹ സ്വദേശി ഗൗരവ് (25) ആണ് മരിച്ചത്. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി (18) ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തെ കുറിച്ച് സംഭാല്‍ എസ്പി കൃഷ്ണ കുമാര്‍ ബിഷ്നോയ് പറയുന്നത്: അംറോഹ നിവാസിയായ ഗൗരവ് എന്ന യുവാവ് തന്റെ കാമുകിയായ പെണ്‍കുട്ടിയെ കാണാനായി പഠന സ്ഥലത്തെത്തി റോഡരികിലേക്ക് വിളിച്ചു. ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കാമുകന്‍ കാമുകിയുടെ കയ്യില്‍ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവാവ് വെടിവെക്കാനുപയോഗിച്ച തോക്ക് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് സംഘം കുറ്റ കൃത്യം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ നിന്നും ഒരു പിസ്റ്റളും രണ്ട് ഒഴിഞ്ഞ ബുള്ളറ്റ് കേസിംഗുകളും കണ്ടെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.