സംഘർഷ ഭൂമിയായ സംഭാലിലേക്കുള്ള യാത്രയ്ക്കിടെ ഗാസിപൂർ അതിർത്തിയിൽ യുപി പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ഡൽഹിയിലേക്ക് മടങ്ങി. രണ്ട് മണിക്കൂറോളം യുപി അതിർത്തിയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞുവെച്ചിരുന്നു. രാവിലെ 10.46നാണ് രാഹുൽ ഗാന്ധി ഇവിടെയെത്തിയത്.

പൊലീസിനൊപ്പം ഒറ്റയ്ക്ക് സംഭാലിലേക്ക് യാത്ര ചെയ്യാൻ തയ്യാറാണെന്നും എന്നാൽ മുന്നോട്ട് പോകാൻ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അത് എൻ്റെ ഭരണഘടനാപരമായ അവകാശമാണ്. എന്നെ അനുവദിക്കണമായിരുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ നമുക്ക് നൽകുന്നില്ല. ഇതാണ് പുതിയ ഇന്ത്യ. അവർ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘രാഹുൽ ഒരു ഭരണഘടനാ പദവി വഹിക്കുന്നു, ഭരണഘടനാപരമായ അവകാശമുണ്ട്. ഇരകളുടെ കുടുംബങ്ങളെ കാണാൻ അദ്ദേഹത്തെ അനുവദിക്കണം’, ഒപ്പമുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സംഭാലിലേക്ക് തിരിച്ചത്. എന്നാൽ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വൻ പൊലീസ് സന്നാഹത്തെ വ്യന്യസിക്കുകയും ബാരിക്കേഡ് വെച്ച് തടയുകയുമായിരുന്നു. രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടുകയും പൊലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

മുമ്പ് ഹരിഹർ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മുഗൾ കാലത്ത് സംഭാലിൽ ശാഹി മസ്‌ജിദ്‌ പണിതതെന്ന അവകാശവാദവുമായി നൽകിയ ഹർജിയിൽ കോടതി സർവേയ്ക്ക് ഉത്തരവിട്ടതിനെ തുടർന്ന്  നവംബർ 19 മുതൽ സംഭാലിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നവംബർ 24 ന് രണ്ടാമത്തെ സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളായി. പ്രതിഷേധക്കാരും പൊലീസും  തമ്മിൽ സംഘർഷമുണ്ടായി. ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പുറത്തുനിന്നുള്ളവരെ പ്രദേശം സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് പൊലീസും ഭരണകൂടവും അറിയിച്ചു. നിരോധനാജ്ഞ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ സമാജ്‌വാദി പാർട്ടി എംപിമാരുടെ സംഘത്തെയും ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.